ന്യൂയോർക്ക്: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ‘ഐ’ (Group I) പോരാട്ടത്തിൽ ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെയും എർലിംഗ് ഹാലണ്ടും ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി 12:30ന് എംബാപ്പെയുടെ നേതൃത്വത്തിലുള്ള ഫ്രാൻസ് ആഫ്രിക്കൻ കരുത്തരായ സെനഗലിനെയും, പുലർച്ചെ 3:30ന് നടക്കുന്ന മത്സരത്തിൽ നോർവേ ഇറാഖിനെയും നേരിടും.
കഴിഞ്ഞ ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീനയോട് പരാജയപ്പെട്ട ഫ്രാൻസ്, ഇത്തവണയും കിരീടസാധ്യതയിൽ മുൻപന്തിയിലുള്ള ടീമാണ്. കിലിയൻ എംബാപ്പെ, മൈക്കൽ ഒലീസ്, ഉസ്മാൻ ഡെംബെലെ, ഡെസിറെ ഡൂ എന്നിവരടങ്ങുന്ന മുന്നേറ്റനിര ഏതൊരു പ്രതിരോധത്തെയും വിറപ്പിക്കാൻ പോന്നതാണ്. മധ്യനിരയിൽ ഔറേലിയൻ ചൗമേനി, എൻഗോളോ കാന്റെ, ആഡ്രിയൻ റാബിയോട്ട്, റയാൻ ചെർക്കി എന്നിവർ കൂടി ചേരുമ്പോൾ ഫ്രഞ്ച് പടയ്ക്ക് കാര്യങ്ങൾ എളുപ്പമാകും. ലൂക്കാസ് ഹെർണാണ്ടസ്, സഹോദരൻ തിയോ ഹെർണാണ്ടസ്, യൂൾസ് കുണ്ടെ, ഇബ്രാഹിം കൊനാട്ടെ, വില്യം സാലിബ, ഡയോട്ട് ഉപമേകാനോ എന്നിവരടങ്ങുന്ന പ്രതിരോധനിരയും ശക്തമാണ്. ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ ഐവറി കോസ്റ്റിനോട് പരാജയപ്പെട്ടത് ഫ്രാൻസിന് തലവേദനയാണ്. കൂടാതെ 2002 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ സെനഗലിനോട് ഏറ്റ അട്ടിമറിത്തോൽവിയുടെ ഓർമ്മയും ഫ്രാൻസിന് മുന്നിലുണ്ട്.
മറുഭാഗത്ത്, 2002-ലെ ചരിത്രം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് സെനഗൽ വരുന്നത്. അൽ നസർ താരം സാദിയോ മാനെ തന്നെയാണ് അവരുടെ പ്രധാന ആയുധം. നിക്കോളാസ് ജാക്സൺ, ഇസ്മായില സാർ, പപ്പെ സാർ, ലാമിൻ കാമറ, മാലിക് ദിയോഫ്, ഗോൾകീപ്പർ എഡ്വേർഡ് മെൻഡി എന്നിവരും അണിനിരക്കുന്ന സെനഗൽ ഫ്രാൻസിന് കടുത്ത വെല്ലുവിളി ഉയർത്തുമെന്നുറപ്പാണ്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നോർവേ ഇറാഖിനെ നേരിടും. നീണ്ട 28 വർഷങ്ങൾക്ക് ശേഷമാണ് നോർവേ ലോകകപ്പ് വേദിക്കെത്തുന്നത്. സൂപ്പർ സ്ട്രൈക്കർ എർലിംഗ് ഹാലണ്ട്, അലക്സാണ്ടർ സോർലോത്ത്, മാർട്ടിൻ ഒഡെഗാർഡ്, സാന്ദർ ബെർഗെ, ജൂലിയൻ റയേഴ്സൺ എന്നിവരടങ്ങുന്ന തങ്ങളുടെ ‘ഗോൾഡൻ ജനറേഷൻ’ ടീമിലാണ് നോർവേയുടെ പ്രതീക്ഷകൾ. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കരുത്തരായ ഇറ്റലിയെ രണ്ടുതവണയും പരാജയപ്പെടുത്തി ഒന്നാം സ്ഥാനക്കാരായാണ് നോർവേ വരുന്നത്. യോഗ്യതാ റൗണ്ടിൽ ഏറ്റവും കൂടുതൽ ഗോളുകൾ (37 ഗോളുകൾ) അടിച്ചുകൂട്ടിയ ടീമും നോർവേയാണ്.
എന്നാൽ, 40 വർഷങ്ങൾക്ക് ശേഷം തങ്ങളുടെ രണ്ടാം ലോകകപ്പ് കളിക്കാനെത്തുന്ന ഇറാഖിനെ കുറച്ചുകാണാൻ കഴിയില്ല. പ്ലേ-ഓഫ് ഫൈനലിൽ ലാറ്റിനമേരിക്കൻ ശക്തികളായ ബൊളീവിയയെ മറികടന്നാണ് ഇറാഖിന്റെ വരവ്. ഇംഗ്ലീഷ് ക്ലബ്ബ് ലൂട്ടൺ ടൗണിന്റെ താരം അലി അൽ ഹമാദി, അയ്മൻ ഹുസൈൻ, അലി ജാസിം, സിദാൻ ഇഖ്ബാൽ, അമീർ അൽ അമ്മാരി എന്നിവരാണ് ഇറാഖ് നിരയിൽ ശ്രദ്ധിക്കേണ്ട താരങ്ങൾ.



