ഡാളസ്: ആറ് ഗോളുകൾ വീണ ആവേശകരമായ മത്സരത്തിൽ ക്രൊയേഷ്യയെ തകർത്ത് ഇംഗ്ലണ്ട്. ഫിഫ ലോകകപ്പ് 2026-ലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഇംഗ്ലണ്ട് ക്രൊയേഷ്യയെ തറപറ്റിച്ചത്. 2018 റഷ്യ ലോകകപ്പിൽ കിരീട പ്രതീക്ഷകളുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ സെമിഫൈനലിൽ അട്ടിമറിച്ചതിന്റെ മധുരപ്രതികാരം കൂടിയായി ഡാളസ് സ്റ്റേഡിയത്തിൽ നടന്ന ഈ മത്സരം. യൂറോപ്യൻ വമ്പന്മാരുടെ നേർക്കുനേർ പോരാട്ടം പ്രതീക്ഷിച്ച ആവേശത്തിലേക്ക് തന്നെയാണ് ഉയർന്നത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ഹാരി കെയ്ൻ ഇരട്ട ഗോളുകൾ നേടിയപ്പോൾ ജൂഡ് ബെല്ലിംഗ്ഹാം, മാർക്കസ് റാഷ്‌ഫോർഡ് എന്നിവർ ഓരോ ഗോൾ വീതം നേടി.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും 2-2 എന്ന സ്കോറിന് ഒപ്പത്തിനൊപ്പമായിരുന്നു. പന്ത്രണ്ടാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. കെയ്‌ന്റെ ആദ്യ പെനാൽറ്റി കിക്ക് ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ച് തടുത്തിരുന്നെങ്കിലും, കീപ്പർ ലൈൻ വിട്ട് മുന്നോട്ട് ഇറങ്ങിയതിനാൽ വാർ (VAR) പരിശോധനയിലൂടെ പെനാൽറ്റി വീണ്ടും എടുക്കാൻ റഫറി ഉത്തരവിടുകയായിരുന്നു. രണ്ടാം അവസരത്തിൽ കെയ്ൻ പിഴവില്ലാതെ പന്ത് വലയിലെത്തിച്ചു. എന്നാൽ 36-ാം മിനിറ്റിൽ മാർട്ടിൻ ബതുറീനയുടെ ഒരു വെടിയുണ്ട കണക്കെയുള്ള വണ്ടർ ഗോളിലൂടെ ക്രൊയേഷ്യ ഒപ്പമെത്തി. പിക്ക്ഫോർഡിന് ഒരു അവസരവും നൽകാതെയായിരുന്നു ബതുറീനയുടെ ഗോൾ. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ ഹാരി കെയ്ൻ ഹെഡ്ഡറിലൂടെ ഇംഗ്ലണ്ടിന് വീണ്ടും ലീഡ് സമ്മാനിച്ചെങ്കിലും, ആദ്യ പകുതിയുടെ അവസാന കിക്ക് തൊടുത്ത പീറ്റർ മൂസ ക്രൊയേഷ്യയെ വീണ്ടും (2-2) ഒപ്പമെത്തിച്ചു.
രണ്ടാം പകുതി തുടങ്ങി വെറും രണ്ട് മിനിറ്റുകൾക്കകം ജൂഡ് ബെല്ലിംഗ്ഹാം ഇംഗ്ലണ്ടിന് മൂന്നാം ഗോൾ സമ്മാനിച്ചു. വലതു വിങ്ങിലൂടെ കുതിച്ചുപാഞ്ഞ ബെല്ലിംഗ്ഹാം കീപ്പറെ കാഴ്ചക്കാരനാക്കി പന്ത് വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. പിന്നീട് മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ബുക്കായോ സാക്ക നൽകിയ മനോഹരമായ ക്രോസിൽ നിന്നും മാർക്കസ് റാഷ്‌ഫോർഡ് ഇംഗ്ലണ്ടിന്റെ വിജയമുറപ്പിച്ച നാലാം ഗോളും നേടി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഘാന പനാമയെ തകർത്തു. 90 മിനിറ്റും കഴിഞ്ഞ് അധിക സമയത്താണ് ഘാനയുടെ വിജയഗോൾ വന്നത്. ബ്രാൻഡൻ തോമസ്-അസന്റേ നൽകിയ അസിസ്റ്റിൽ നിന്നും
കാലേബ് മാർഫോ യിരെങ്കിയാണ് വിജയഗോൾ കുറിച്ചത്.
അതേസമയം, ലോകകപ്പിൽ അരങ്ങേറ്റക്കാരായ ഉസ്ബകിസ്ഥാനെ കൊളംബിയ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. ഡാനിയൽ മൂനോസ് (40-ാം മിനിറ്റ് ), ലൂയിസ് ഡിയാസ് (66-ാം മിനിറ്റ്), അധികസമയത്തിന്റെ അവസാന നിമിഷം ജാമിന്റൻ കാമ്പസ് എന്നിവരാണ് കൊളംബിയക്ക് വേണ്ടി ലക്ഷ്യം കണ്ടത്. ഉസ്ബകിസ്ഥാന്റെ ആശ്വാസ ഗോളും ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോളും നേടിയത് അബ്ബോസ്ബെക്ക് ഫൈസുല്ലാവ് 60-ാം മിനിറ്റിലാണ്. ഈ ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ കോംഗോ ശക്തരായ പോർച്ചുഗലിനെ സമനിലയിൽ തളച്ചിരുന്നു.



