കാൻസാസ്– 1934ലെയും 38-ലെയും ഇറ്റലിയെ പോലെ 1958ലെയും 62ലെയും ബ്രസീലിനെ പോലെ ലോകകിരീടം നിലനിർത്താൻ ലക്ഷ്യമിട്ട് അർജന്റീന ഈ ലോകകപ്പിലെ ആദ്യമത്സരത്തിന് ഇറങ്ങുന്നു. ഗ്രൂപ്പ് ജെ യിലെ ആദ്യ പോരാട്ടത്തിൽ അർജന്റീന ആഫ്രിക്കൻ കുതിരകളായ അൾജീരിയയാണ് എതിരാളികൾ. നാളെ രാവിലെ ഇന്ത്യൻ സമയം ആറരയ്ക്ക് അമേരിക്കയിലെ കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. 2022 ലോകകപ്പ് കലാശ പോരാട്ടത്തിൽ ഫ്രാൻസിനെ മറികടന്ന് മൂന്നാം ലോകകിരീടം ചൂടിയ ആൽബിസെലെസ്റ്റുകൾ ഇത്തവണയും കിരീടം ഫേവറേറ്റുകളാണ്. ലയണൽ സ്കലോണിയുടെ കീഴിൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന അർജന്റീന ടീം ഇത്തവണ പരിചയസമ്പന്നരും യുവതാരങ്ങളും അണിനിരക്കുന്ന ടീമാണ്.
മെസ്സിയെ കൂടാതെ ലൗതാരോ മാർട്ടിനെസ്, ജൂലിയൻ ആൽവരസ്, റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, മക് അലിസ്റ്റർ, ഇറ്റാലിയൻ ക്ലബ്ബ് കോമോയുടെ സൂപ്പർതാരവും യുവതാരവുമായ നിക്കോ പാസ്, തിയാഗോ അൽമാഡ, വിൻസന്റ് ബാർകോ, ജിയൂലിയാനോ സിമിയോൺ, ലോ സെൽസോ, ക്രിസ്ത്യൻ റോമേറോ, നിക്കോളാസ് ഓട്ടമെന്റി, ലിസാൻഡ്രോ മാര്‍ട്ടിനെസ്സ്, അവസാന നിമിഷം ടീമിൽ ഇടം നേടിയ മാർക്കോ സെനെസി, മൊളീന, മോണ്ടിയൽ എന്നിവരുടെ കൂടെ സൂപ്പർ ഗോൾകീപ്പർ എമിലാനോ മാർട്ടിനെസും കൂടി ചേരുമ്പോൾ ഇത്തവണയും കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. എങ്കിലും കഴിഞ്ഞ ലോകകപ്പിലെയും കോപ്പ അമേരിക്കയിലെയും എല്ലാം ഹീറോയായ എയ്ഞ്ചൽ ഡി മരിയയുടെ അഭാവം ആരാധകർക്കിടയിൽ സംശയം ഉണർത്തുന്നുണ്ട്. ലെഫ്റ്റ് ബാക്ക് ടാഗ്ലിയാഫിക്കോയുടെ പരിക്കും തിരിച്ചടി നൽകുന്നു.
മറുഭാഗത്ത് 2014 ന് ശേഷം ലോകകപ്പ് വേദിയിൽ എത്തുന്ന അൾജീരിയ മികച്ച ഫോമിലാണ്. അവസാന 25 മത്സരങ്ങളിൽ രണ്ടു പരാജയം മാത്രമാണ് അൾജീരിയ നേരിട്ടത്. അതിലൊന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ്. മുൻ മാഞ്ചസ്റ്റർ സിറ്റി താരം റിയാദ് മെഹ്റസ് തന്നെയാണ് ടീമിന്റെ നെടുംതൂൺ. അമിൻ ഗൗരി, മുഹമ്മദ് അമൗറ, അനിസ് ഹാഡ്ജ് മൂസ, നാദിർ ബെൻബൗലി എന്നിവർ അടങ്ങിയ അറ്റാക്കിങ് നിര എതിർ ടീമുകളുടെ പ്രതിരോധത്തിന് നിരന്തരം തലവേദനയാകും. അവസാന നാല് സൗഹൃദ മത്സരങ്ങളിൽ 12 ഗോളുകൾ അടിച്ചു കൂട്ടിയ ഇവർ ഒരൊറ്റ ഗോളു പോലും വഴങ്ങിയിട്ടില്ല എന്നത് ഇവരുടെ പ്രതിരോധത്തിന്റെ മികവും എടുത്ത് കാണിക്കുന്നു. റയാൻ എയ്റ്റ്-നൂരി, റാമി ബെൻസെബൈനി തുടങ്ങിയ താരങ്ങളാണ് പ്രതിരോധത്തിലെ പ്രതീക്ഷ. മധ്യ നിരയിലെഫാരെസ് ചൈബിയും ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാളാണ്.
ഗ്രൂപ്പ് ജെ യിലെ മറ്റൊരു മത്സരത്തിൽ ലോകകപ്പിലെ അരങ്ങേറ്റക്കാരായ ജോർദാൻ ഈ ലോകകപ്പിലെ കറുത്ത കുതിരകൾ എന്ന് വിശേഷിക്കപ്പെടുന്ന ഓസ്ട്രിയയെ നേരിടും. നാളെ രാവിലെ ഇന്ത്യൻ സമയം ഒമ്പതരക്ക് സാൻ ഫ്രാൻസിസ്കോ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഫ്രഞ്ച് ക്ലബ്ബ് റെന്നെസിന് വേണ്ടി പന്ത് തട്ടുന്ന മൂസ തമാരിയാണ് ടീമിലെ പ്രധാനി.
മറുഭാഗത്ത് ഓസ്ട്രിയ സെന്റർ ബാക്ക് ഡേവിഡ് അലാബ, മാർസൽ സാബിസറ്റർ, റൊമാനോ ഷ്മിഡ് തുടങ്ങിയ താരങ്ങളാൽ ടീം ശക്തമാണ്.



