ഡാളസ്– റഷ്യൻ ലോകകപ്പിലെ ആ സെമിഫൈനൽ പോരാട്ടം ഫുട്ബോൾ ആരാധകർ അത്ര വേഗമൊന്നും മറക്കാൻ ഇടയില്ല. 2018-ൽ തങ്ങളുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തിയ അതേ ക്രോയേഷ്യയെ 2026 ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ നേരിടാൻ ഒരുങ്ങുകയാണ് ഇംഗ്ലണ്ട്. ഗ്രൂപ്പ് എല്ലിലെ ഈ ആവേശപ്പോരാട്ടം വ്യാഴാഴ്ച പുലർച്ചെ ഒന്നരയ്ക്ക് (1:30 AM) ഡാളസിൽ വെച്ചാണ് നടക്കുന്നത്. തോമസ് ടുഷേലിന്റെ പരിശീലനത്തിൽ ഇറങ്ങുന്ന ഇംഗ്ലണ്ട് നിര ഇത്തവണ അതിശക്തരാണ്. ലോകോത്തര സ്ട്രൈക്കർ ഹാരി കെയ്ൻ, റയൽ മാഡ്രിഡിന്റെ വിശ്വസ്തൻ ജൂഡ് ബെല്ലിംഗ്ഹാം, മധ്യനിരയിലെ കരുത്തരായ ഡെക്ലാൻ റൈസ്, എലിയറ്റ് ആൻഡേഴ്സൺ, പരിക്കേറ്റ ടിനോയ്ക്ക് പകരം ടീമിലെത്തിയ ട്രെവോ ചാലോബ എന്നിവരെല്ലാം ഇംഗ്ലണ്ടിനായി ബൂട്ടണിയും.
എന്നാൽ മറുഭാഗത്ത് 40-ാം വയസ്സിലും പ്രായം തളർത്താത്ത വീര്യവുമായി സാക്ഷാൽ ലൂക്ക മോഡ്രിച്ച് തന്നെയാണ് ക്രോയേഷ്യയെ നയിക്കുന്നത്. ഇവാൻ പെരിസിച്ച്, ആന്ദ്രെ ക്രമാറിച്ച്, മാറ്റിയോ കോവാസിച്ച് തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങൾ മോഡ്രിച്ചിനൊപ്പം ചേരുമ്പോൾ ഇംഗ്ലണ്ടിന് കാര്യങ്ങൾ ഒട്ടും എളുപ്പമാകില്ല എന്നത് ഉറപ്പാണ്.
ഇതേ ഗ്രൂപ്പിൽ നടക്കുന്ന മറ്റൊരു മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ ഘാന വ്യാഴാഴ്ച പുലർച്ചെ നാലരയ്ക്ക് (4:30 AM) ടൊറന്റോയിൽ പനാമയെ നേരിടും. 2010-ന് ശേഷം നോക്കൗട്ട് കടമ്പ കടക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഘാന ഇത്തവണ എന്ത് വിലകൊടുത്തും മുന്നേറാനാണ് ശ്രമിക്കുന്നത്. എന്നാൽ സ്പാനിഷ് ക്ലബ്ബ് വില്ലാറയലിന്റെ സൂപ്പർ താരം തോമസ് പാർട്ടി നിയമപരമായ കാരണങ്ങളാൽ കാനഡയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഘാനയ്ക്കായി കളിക്കില്ല എന്നത് അവർക്ക് വലിയ തിരിച്ചടിയാണ്.
മറുവശത്ത്, ചരിത്രത്തിൽ രണ്ടാമത് മാത്രം ലോകകപ്പ് കളിക്കുന്ന പനാമ ഏത് വമ്പന്മാരെയും വീഴ്ത്താനുള്ള തയ്യാറെടുപ്പിലാണ്. രാജ്യത്തിനായി 160-ാം മത്സരം കളിക്കാൻ ഒരുങ്ങുന്ന 36-കാരനായ ഇതിഹാസ താരം അനിബാൽ ഗോഡോയ് ആണ് പനാമയുടെ മധ്യനിരയിലെ കുന്തമുന. വീണ്ടുമൊരു വലിയ തോൽവി ഒഴിവാക്കി പനാമയ്ക്ക് മുന്നേറാൻ സാധിക്കുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.



