ഫിലാദൽഫിയ: ഫിഫ ക്ലബ്ബ് ലോകകപ്പിൽ പ്രീക്വാർട്ടർ മത്സരങ്ങൾ ഇന്നാരംഭിക്കും. ഇന്ത്യൻ സമയം രാത്രി 9.30 ന് കിക്കോഫ് ചെയ്യുന്ന മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബുകളായ പാൽമീറാസും ബൊട്ടഫോഗോയും ഏറ്റുമുട്ടുന്നതോടെയാണ് റൗണ്ട് ഓഫ് 16-ന് തുടക്കമാവുക. പുലർച്ചെ 1.30 ന് തുടങ്ങുന്ന മത്സരത്തിൽ യൂറോപ്യൻ കരുത്തരായ ചെൽസിയും ബെൻഫീക്കയും തമ്മിൽ ഏറ്റുമുട്ടും. ലയണൽ മെസ്സിയുടെ ഇന്റർമയാമിയും പിഎസ്ജിയും തമ്മിലുള്ള മത്സരം നാളെയാണ്.
ഇന്റർ മയാമി അടങ്ങുന്ന ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനക്കാരായാണ് പാൽമീറാസ് നോക്കൗട്ടിലേക്ക് മുന്നേറിയത്. എഫ്‌സി പോർട്ടോയ്‌ക്കെതിരെ 0-0 നും മയാമിക്കെതിരെ 2-2 നും സമനില പാലിച്ച അവർക്ക് ഈജിപ്ഷ്യൻ ക്ലബ്ബ് അൽ അഹ്ലിക്കെതിരായ 2-0 ജയമാണ് തുണയായത്. അതേസമയം, യൂറോപ്യൻ ചാമ്പ്യന്മാരായ പിഎസ്ജിയെ അട്ടിമറിച്ച് അത്‌ലറ്റികോ മാഡ്രിഡിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബൊട്ടഫോഗോ പ്രീക്വാർട്ടറിൽ ഇടംപിടിച്ചത്.
നിർണായകമായ മൂന്നാം ഗ്രൂപ്പ് മത്സരത്തിൽ ബയേൺ മ്യൂണിക്കിനെ തോൽപ്പിച്ച് ചാമ്പ്യന്മാരായ ബെൻഫീക്ക, ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായ ചെൽസിയെ നേരിടുമ്പോൾ കളി ആവേശകരമാവും. ഒരു മത്സരവും തോൽക്കാതെ മുന്നേറിയ പോർച്ചുഗീസ് ടീമിനെതിരെ ഫ്‌ളാമെംഗോയോട് തോറ്റ നാണക്കേടുമായാണ് ചെൽസി എത്തുന്നത്. എങ്കിലും നോക്കൗട്ട് മത്സരത്തിൽ ഇംഗ്ലീഷ് ക്ലബ്ബിനു തന്നെയാണ് മുൻതൂക്കം.