അറ്റ്‌ലാന്റ– 2026 ലോകകപ്പിന്റെ ആദ്യ മത്സരങ്ങളിലെ വമ്പൻ പോരാട്ടങ്ങൾക്ക് ശേഷം ഗ്രൂപ്പ് എ, ബി ഗ്രൂപ്പുകളിലെ രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. ആദ്യ കളിയിൽ കരുത്തരായ സ്വിറ്റ്‌സർലൻഡിനെ തളച്ച ആത്മവിശ്വാസത്തിൽ ഖത്തർ ഇന്ന് കാനഡയ്‌ക്കെതിരെ തങ്ങളുടെ രണ്ടാം മത്സരത്തിന് ഇറങ്ങുമ്പോൾ വലിയ പ്രതീക്ഷകളിലാണ് ആരാധകർ. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ന് സമയക്രമമനുസരിച്ച് ആകെ നാല് മത്സരങ്ങളാണ് നടക്കുന്നത്.
ഇന്ന് രാത്രി 9:30-ന് അറ്റ്‌ലാന്റയിൽ നടക്കുന്ന ഗ്രൂപ്പ് എയിലെ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കും ദക്ഷിണാഫ്രിക്കയും നേർക്കുനേർ വരും. ആദ്യ മത്സരങ്ങളിൽ യഥാക്രമം സൗത്ത് കൊറിയയോടും (2-1) മെക്സിക്കോയോടും (2-0) പരാജയപ്പെട്ട ഇരുടീമുകൾക്കും ടൂർണമെന്റിൽ പിടിച്ചുനിൽക്കാൻ ഇന്ന് വിജയം അനിവാര്യമാണ്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ മെക്സിക്കോക്കെതിരെ ചുവപ്പുകാർഡ് വാങ്ങി വിലക്ക് നേരിടുന്ന തെംബ സ്വാനെ, സ്ഫെഫെലോ സിത്തോൾ എന്നിവരുടെ അഭാവം ദക്ഷിണാഫ്രിക്കയ്ക്ക് വലിയ തിരിച്ചടിയാകും. ഇതിൽ സിത്തോൾ ഗോൾ നേടാനുള്ള വ്യക്തമായ അവസരം തടഞ്ഞതിനും, സ്വാനെ റോബർട്ടോ അൽവാരഡോയുടെ മുഖത്ത് ഇടിച്ചതിനുമാണ് ചുവപ്പ് കാർഡ് കണ്ടത്. ആദ്യ കളിയിൽ ആതിഥേയരെ നേരിട്ട ദക്ഷിണാഫ്രിക്ക ഇന്ന് കൂടുതൽ ആക്രമണ ഫുട്ബോൾ കളിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. മറുവശത്ത്, സൗത്ത് കൊറിയക്കെതിരെയുള്ള ആദ്യ കളിയിൽ 59-ാം മിനിറ്റിൽ ലാഡിസ്ലാവ് ക്രെജ്‌സിയിലൂടെ ലീഡ് നേടിയിട്ടും എട്ട് മിനിറ്റുകൾക്കകം ഗോൾ വഴങ്ങി കളി കൈവിട്ട ചെക്ക് റിപ്പബ്ലിക് ഇന്ന് ലീഡ് നിലനിർത്താനാകും ശ്രദ്ധിക്കുക.
തുടർന്ന് രാത്രി 12:30-ന് കാലിഫോർണിയയിലെ ഇംഗിൾവുഡിൽ നടക്കുന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ സ്വിറ്റ്‌സർലൻഡ് ബോസ്‌നിയ ആൻഡ് ഹെർസഗോവിനയെ നേരിടും. ആദ്യ മത്സരങ്ങൾ സമനിലയിലായതിനാൽ ഈ ഗ്രൂപ്പിലെ നാല് ടീമുകൾക്കും നിലവിൽ ഓരോ പോയിന്റ് വീതമാണുള്ളത്. ഖത്തറിനെതിരെ വൻ ആധിപത്യം പുലർത്തിയിട്ടും രണ്ടാം പകുതിയിൽ അവസരങ്ങൾ പാഴാക്കിയതിന് വലിയ വില നൽകേണ്ടി വന്ന സ്വിസ് പടയ്ക്ക് ഇന്ന് കനത്ത വെല്ലുവിളിയാണ് കാത്തിരിക്കുന്നത്. കാരണം കാനഡയ്‌ക്കെതിരെ 61 ശതമാനം ബോൾ പൊസഷൻ വിട്ടുകൊടുത്തിട്ടും വെറും 4 ഷോട്ടുകൾ മാത്രം ഗോൾ പോസ്റ്റിലേക്ക് അടിയ്ക്കാൻ അനുവദിച്ച് സമനില പിടിച്ച ബോസ്‌നിയൻ പ്രതിരോധം തകർക്കുക സ്വിറ്റ്‌സർലൻഡിന് അത്ര എളുപ്പമാകില്ല. ഒരു സമനില വന്നാൽ അത് സ്വിറ്റ്‌സർലൻഡിനേക്കാൾ ബോസ്‌നിയയ്ക്കായിരിക്കും കൂടുതൽ അനുകൂലമാകുക.
നാളെ പുലർച്ചെ 3:30-ന് വാൻകൂവറിലാണ് ഗ്രൂപ്പ് ബിയിലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാനഡ-ഖത്തർ പോരാട്ടം. ആദ്യ കളിയിൽ സ്വിറ്റ്‌സർലൻഡിനെ ഇഞ്ചുറി ടൈം ഗോളിൽ സമനിലയിൽ തളച്ച ഖത്തർ ഇന്ന് മികച്ചൊരു വിജയവും ചരിത്രത്തിലാദ്യമായി റൗണ്ട് ഓഫ് 32 യോഗ്യതയുമാണ് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തിൽ പ്രതിരോധത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഖത്തറിന് അത് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഗ്രൂപ്പ് ഘട്ടം കടക്കാൻ കാനഡയ്ക്കും ഇന്ന് വിജയം അനിവാര്യമാണ്. കാനഡയുടെ സൂപ്പർ താരം അൽഫോൻസോ ഡേവിസ് ഹാംസ്ട്രിങ് പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാകാത്തതിനാൽ ആദ്യ ഇലവനിൽ ഇറങ്ങാൻ സാധ്യത കുറവാണ്. ഡേവിസ് ഉണ്ടെങ്കിൽ കാനഡയ്ക്ക് വലിയ മുൻതൂക്കം ലഭിക്കുമെങ്കിലും, ഖത്തറിനെതിരെ മൂന്ന് പോയിന്റും നേടുകയല്ലാതെ കാനഡയ്ക്ക് മറ്റ് ഒഴികഴിവുകളില്ല. കാരണം ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സ്വിറ്റ്‌സർലൻഡിനെതിരെ ഒരു ജീവൻമരണ പോരാട്ടത്തിന് ഇറങ്ങാൻ കാനഡ ആഗ്രഹിക്കുന്നില്ല.
നാളെ പുലർച്ചെ 6:30-ന് മെക്സിക്കോയിലെ ഗ്വാഡലഹാരയിൽ നടക്കുന്ന മത്സരത്തിൽ ഗ്രൂപ്പ് എയിലെ ശക്തരായ മെക്സിക്കോയും സൗത്ത് കൊറിയയും തമ്മിൽ ഏറ്റുമുട്ടും. ആദ്യ മത്സരങ്ങൾ വിജയിച്ച ആത്മവിശ്വാസത്തിലാണ് ഇരുടീമുകളും വരുന്നത്. ഈ മത്സരത്തിൽ ഒരു സമനില ഇരുടീമുകൾക്കും റൗണ്ട് ഓഫ് 32 സാധ്യതകൾ എളുപ്പമാക്കുമെങ്കിലും, വിജയിക്കുന്നവർക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരാകാനുള്ള വലിയ അവസരമുണ്ട്. ആദ്യ കളിയിൽ ജൂലിയൻ ക്വിനോണസും റൗൾ ജിമെനെസും കരിയറിലെ ആദ്യ ലോകകപ്പ് ഗോൾ നേടിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സ്വന്തം ആരാധകർക്ക് മുന്നിൽ വിജയിക്കാൻ സാധിച്ചെങ്കിലും, ചുവപ്പു കാർഡ് ലഭിച്ചതിനെ തുടർന്ന് വിലക്ക് നേരിടുന്ന ക്യാപ്റ്റനും ഡിഫൻഡറുമായ സീസർ മോണ്ടസിന്റെ അഭാവം മെക്സിക്കോയെ എത്രത്തോളം ബാധിക്കുമെന്ന് ഈ മത്സരത്തിൽ കണ്ടറിയാം. സൗത്ത് കൊറിയൻ പരിശീലന ക്യാമ്പിന് മുകളിൽ കഴിഞ്ഞ ദിവസം പറന്ന ഡ്രോൺ മെക്സിക്കൻ സൈന്യം വെടിവെച്ചിട്ടതും, സൂപ്പർ താരം സൺ ഹ്യൂങ്-മിൻ്റെ സൈനിക സേവന ഇളവിനെ മാധ്യമങ്ങൾ പരിഹസിച്ച വീഡിയോ ചോർന്നതിനെ തുടർന്ന് കൊറിയൻ ടീം പ്രഖ്യാപിച്ച മാധ്യമ വിലക്കുമെല്ലാം ചേർന്നുള്ള വൻ വിവാദങ്ങൾക്കിടയിലാണ് ഈ ആവേശപ്പോരാട്ടം അരങ്ങേറുന്നത്.



