ലണ്ടൻ– ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ജൂൺ 20 ന് ആരംഭിക്കുന്ന ടെസ്റ്റ് ക്രിക്കറ്റിൽ അഞ്ച് മത്സരങ്ങളാണ് അടങ്ങിയിരിക്കുന്നത്. 14 അംഗ സ്ക്വാഡിനെ ബെൻ സ്റ്റോക്സ് ആയിരിക്കും നയിക്കുക.
2022 ൽ കിവീസിനെതിരെ ടെസ്റ്റ് കളിച്ച ഓൾറൗണ്ടർ ജെയ്മി ഓവർടൺ ടീമിലേക്ക് തിരിച്ചുവന്നതാണ് ശ്രദ്ധേയമായ മാറ്റം. വൈറ്റ് ബോൾ ഫോർമാറ്റുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരം ഇംഗ്ലണ്ടിനായി ഒരു ടെസ്റ്റ് മാത്രമേ കളിച്ചിട്ടുള്ളൂ. ജോ റൂട്ട്, ഒലി പോപ്, ഹാരി ബ്രൂക്ക് തുടങ്ങിയവരും ടീമിലുണ്ട്.

അതേസമയം പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ നേരത്തേ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശർമ വിരമിച്ച പശ്ചാത്തലത്തിൽ ശുഭ്മാൻ ഗില്ലാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റൻ. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു. രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനത്തിലൂടെ വിദർഭയെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച മലയാളി താരം കരുൺ നായർ ദേശീയ ടീമിൽ തിരിച്ചെത്തി. ഐപിഎൽ സീസണിൽ മിന്നും ഫോമിലുള്ള സായ് സുദർശനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.