ജറൂസലം– ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും നയങ്ങൾക്കും അമേരിക്ക നൽകുന്ന പിന്തുണക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ജറൂസലമിലെ യു.എസ് അംബാസഡർ മൈക്ക് ഹക്കബിയുടെ വസതിക്ക് മുന്നിൽ ശനിയാഴ്ച പ്രതിഷേധക്കാർ തടിച്ചുകൂടി. ഇസ്രായിലിന്റെ ആഭ്യന്തര സുരക്ഷയെ പണയപ്പെടുത്തിക്കൊണ്ട് നെതന്യാഹുവിന്റെ അധികാരം നിലനിർത്താൻ അമേരിക്ക സഹായിക്കരുതെന്നും, ഇരുരാജ്യങ്ങളും പങ്കിടുന്ന ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റക്കാർ നടത്തുന്ന അക്രമങ്ങളെ അപലപിക്കുന്ന ബാനറുകളും അവർ ഉയർത്തിയിരുന്നു. ഇത്തരം അക്രമങ്ങൾ ഇസ്രായിലിന്റെയോ അമേരിക്കയുടെയോ മൂല്യങ്ങൾക്ക് ചേർന്നതല്ലെന്ന് പ്രകടനക്കാർ ചൂണ്ടിക്കാട്ടി.
ഗാസ യുദ്ധം, ഇറാനുമായുള്ള സംഘർഷം തുടങ്ങിയ വിഷയങ്ങളിൽ നെതന്യാഹു പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരെയും ശക്തമായ മുദ്രാവാക്യങ്ങൾ ഉയർന്നു. ഗാസ യുദ്ധം ആരംഭിച്ച ശേഷം വെസ്റ്റ് ബാങ്കിൽ സംഘർഷങ്ങൾ വലിയ തോതിൽ വർധിച്ചിരിക്കുകയാണ്. നബ്ലസ്, ജെനിൻ, ഹെബ്രോൺ തുടങ്ങിയ സ്ഥലങ്ങളിൽ ജൂത കുടിയേറ്റക്കാരും ഫലസ്തീനികളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ പതിവായത് ഇസ്രായിൽ സമൂഹത്തിനുള്ളിൽ തന്നെ വലിയ രാഷ്ട്രീയ വിഭജനത്തിന് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ അമേരിക്കൻ ഭരണകൂടം സ്വീകരിക്കുന്ന നിലപാടുകളോട് ഇസ്രായിലിലെ ഒരു വിഭാഗം ജനങ്ങൾക്കുള്ള അതൃപ്തിയാണ് അംബാസഡറുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തിലൂടെ പുറത്തുവന്നത്.
വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ നഗരങ്ങളിൽ ഇസ്രായിൽ ഏർപ്പെടുത്തിയ സൈനിക നടപടികളും യാത്രാ നിയന്ത്രണങ്ങളും അവിടുത്തെ സാമ്പത്തിക നില തകരാൻ കാരണമായതായി മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് ഇത്തരം കർശന നടപടികൾ സ്വീകരിക്കുന്നതെന്ന് ഇസ്രായിൽ സർക്കാർ വാദിക്കുമ്പോഴും, ഇത് അക്രമങ്ങൾ വർധിക്കാനേ ഉപകരിക്കൂ എന്നാണ് വിമർശകർ പറയുന്നത്. രാജ്യാന്തര തലത്തിലും ആഭ്യന്തരമായും സർക്കാരിന് മേൽ സമ്മർദ്ദം ഏറുന്നതിനിടെയാണ് നയതന്ത്ര പ്രതിനിധിയുടെ വസതിക്ക് മുന്നിൽ വരെ പ്രതിഷേധം എത്തിയത് എന്നത് ശ്രദ്ധേയമാണ്.



