മലപ്പുറം– നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ നിർണ്ണായകമായ ചില മാറ്റങ്ങൾ പുറത്ത്. പി.കെ. കുഞ്ഞാലിക്കുട്ടി ഇത്തവണ മലപ്പുറം മണ്ഡലത്തിൽ നിന്നും മത്സരിക്കും. കെ.എം. ഷാജിയെ വേങ്ങര മണ്ഡലത്തിലേക്കാണ് പരിഗണിക്കുന്നത്. തിരുരങ്ങാടി പിഎം സാദിഖലി മത്സരിക്കും.
സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതിനായി മുസ്ലിം ലീഗ് നേതൃയോഗം മലപ്പുറത്ത് തുടരുകയാണ്. കോൺഗ്രസുമായി നടത്തിയ ഉഭയകക്ഷി ചർച്ചകളിലെ തീരുമാനങ്ങൾ പി.കെ. കുഞ്ഞാലിക്കുട്ടി യോഗത്തിൽ വിശദീകരിച്ചു. ചർച്ചകൾ വിജയകരമായി പൂർത്തിയായെന്ന് അദ്ദേഹം മാധ്യമങ്ങളോടും വ്യക്തമാക്കിയിട്ടുണ്ട്. ഓരോ മണ്ഡലത്തിലും പരിഗണിക്കേണ്ട സ്ഥാനാർത്ഥികളെക്കുറിച്ച് സാദിഖ് അലി തങ്ങൾ വ്യക്തിപരമായി നേതാക്കളോട് അഭിപ്രായം ചോദിച്ചറിയുന്നുണ്ട്.
അതേസമയം, ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങാനില്ലെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായി തുടരാനാണ് താൽപ്പര്യമെന്നും പി.എം.എ. സലാം നേതൃത്വത്തെ അറിയിച്ചു. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുന്നതോടെ വേങ്ങരയിൽ കെ.എം. ഷാജി സ്ഥാനാർത്ഥിയായേക്കും. ഇന്നത്തെ ചർച്ചകൾക്ക് ശേഷം നാളെ പാണക്കാട് വച്ച് സാദിഖ് അലി തങ്ങൾ ഔദ്യോഗികമായി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.



