വെസ്റ്റ് പാം ബീച്ച് – ഇറാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശങ്ങൾ താൻ പരിശോധിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച അറിയിച്ചു. എന്നാൽ ഈ നിർദ്ദേശങ്ങൾ എത്രത്തോളം ഫലപ്രദമാകുമെന്ന കാര്യത്തിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. കഴിഞ്ഞ 47 വർഷമായി ഇറാൻ ലോകത്തോടും മാനവികതയോടും ചെയ്ത തെറ്റുകൾക്ക് അവർ മതിയായ വില നൽകിയിട്ടില്ലെന്നും, അതിനാൽ തന്നെ ഈ നിർദ്ദേശങ്ങൾ അംഗീകരിക്കാൻ പ്രയാസമായിരിക്കുമെന്നും തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ ട്രംപ് വ്യക്തമാക്കി. അതേസമയം, ഇറാൻ വീണ്ടും എന്തെങ്കിലും മോശം നീക്കം നടത്തിയാൽ സൈനിക നടപടി ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
മധ്യസ്ഥ രാജ്യമായ പാകിസ്ഥാൻ വഴിയാണ് 14 ഇനങ്ങളടങ്ങിയ സമാധാന നിർദ്ദേശം ഇറാൻ സമർപ്പിച്ചത്. എല്ലാ മേഖലകളിലെയും സംഘർഷം അവസാനിപ്പിക്കുക, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനായി പുതിയ ചട്ടക്കൂട് നിർമ്മിക്കുക തുടങ്ങിയ കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഫെബ്രുവരി അവസാന വാരത്തിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് ആരംഭിച്ച യുദ്ധം ഏപ്രിൽ 8 മുതൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതിനിടെ പാകിസ്ഥാനിൽ വെച്ച് നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടിരുന്നു.
അതേസമയം, അമേരിക്കയുമായി വീണ്ടും ഒരു യുദ്ധമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥനായ മുഹമ്മദ് ജാഫർ അസദി പറഞ്ഞു. വാഗ്ദാനങ്ങൾ പാലിക്കുന്ന കാര്യത്തിൽ അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നയതന്ത്രത്തിന്റെ പാത വേണോ അതോ ഏറ്റുമുട്ടലിന്റെ പാത വേണോ എന്ന് തീരുമാനിക്കേണ്ടത് അമേരിക്കയാണെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി വ്യക്തമാക്കി. രണ്ട് സാഹചര്യങ്ങളെയും നേരിടാൻ ഇറാൻ സജ്ജമാണെന്നും അദ്ദേഹം നയതന്ത്രജ്ഞരോട് പറഞ്ഞു.



