വാഷിംഗ്ടൺ- ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇറാൻ മുന്നോട്ടുവെച്ച ഏറ്റവും പുതിയ നിർദ്ദേശങ്ങളിൽ താൻ തൃപ്തനല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ ഫോൺ വഴി ചർച്ചകൾ നടത്തുന്നുണ്ടെന്നും ചില പുരോഗതികൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു കരാറിലെത്താൻ സാധിക്കുമോ എന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിന് സ്ഥിരമായ അന്ത്യം കുറിക്കാനുള്ള പുതിയ നിർദ്ദേശം പാകിസ്ഥാൻ വഴിയാണ് ഇറാൻ അമേരിക്കയ്ക്ക് കൈമാറിയത്. അതേസമയം, ഇറാനുമായുള്ള യുദ്ധം അവസാനിച്ചു എന്ന് കരുതുന്നതായി ട്രംപ് അമേരിക്കന്‍ കോണ്‍ഗ്രസിനെ ഔദ്യോഗികമായി അറിയിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. . മേഖലയിൽ അമേരിക്കൻ സൈനിക സാന്നിധ്യം തുടരുമെങ്കിലും ശത്രുത അവസാനിച്ചതായാണ് വൈറ്റ് ഹൗസിന്റെ നിലപാട്.
സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും ഇറാനിലെ സൈനിക നടപടികൾക്ക് കോൺഗ്രസിന്റെ പ്രത്യേക അംഗീകാരം ആവശ്യമില്ലെന്നും വിശദീകരിച്ച് ട്രംപ് പ്രതിനിധി സഭയ്ക്കും സെനറ്റിനും കത്തുകൾ അയച്ചിട്ടുണ്ട്. 2026 ഫെബ്രുവരി 28-ന് ആരംഭിച്ച സംഘർഷം അവസാനിച്ചതായും ഏപ്രിൽ 7 മുതൽ വെടിനിർത്തൽ ഉത്തരവ് നിലവിലുണ്ടെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ഏപ്രിൽ 7-ന് ശേഷം ഇരുസേനകളും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടില്ല. ഇറാൻ ഭരണകൂടത്തിനെതിരായ സൈനിക നീക്കങ്ങൾ വിജയിച്ചുവെങ്കിലും അമേരിക്കയ്ക്കും സൈന്യത്തിനും ഇറാൻ ഇപ്പോഴും ഒരു ഭീഷണിയാണെന്നും ശാശ്വത സമാധാനത്തിനായുള്ള ശ്രമങ്ങൾ തുടരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. സാധാരണഗതിയിൽ സൈനിക നീക്കം 60 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കാൻ കോൺഗ്രസിന്റെ അനുമതി വേണമെന്നിരിക്കെ, അതിനെക്കുറിച്ച് കത്തിൽ പരാമർശമില്ലാത്തത് ശ്രദ്ധേയമാണ്.
ഫെബ്രുവരി 28-ന് ആരംഭിച്ച സൈനിക ആക്രമണങ്ങളെക്കുറിച്ച് മാർച്ച് 2-നാണ് ട്രംപ് ഭരണകൂടം കോൺഗ്രസിനെ അറിയിച്ചത്. ഏപ്രിൽ 7-ന് നിലവിൽ വന്ന താത്കാലിക വെടിനിർത്തൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും സമാധാന ചർച്ചകൾക്കും വഴിതുറന്നെങ്കിലും ഇതുവരെ അന്തിമ ഫലമുണ്ടായിട്ടില്ല. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് നൂറിലധികം വിമാനങ്ങളും കപ്പലുകളും ഉപയോഗിച്ച് അമേരിക്ക ഇറാൻ തുറമുഖങ്ങളിൽ നാവിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിനിടെ ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാന്റെ ചരക്ക് കപ്പലിന് നേരെ അമേരിക്കൻ നാവിക സേന വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്.



