തിരുവനന്തപുരം– സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെച്ചൊല്ലി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉയർത്തിയ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ വികസന നേട്ടങ്ങളിൽ നേരിട്ടുള്ള സംവാദത്തിന് തയ്യാറാണെന്ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ വിവിധ വികസന പ്രവർത്തനങ്ങളുടെ കണക്കുകൾ നിരത്തിയാണ് മുഖ്യമന്ത്രിയുടെ ഈ മറുപടി. ഓരോ വികസന മേഖലയെയും തരംതിരിച്ച് അവയ്ക്ക് ‘എ പ്ലസ്’ ഗ്രേഡ് നൽകിയുള്ള റിപ്പോർട്ട് കാർഡ് പങ്കുവെച്ച മുഖ്യമന്ത്രി, “എന്നാൽ ഇനി ഇതിൽ സംവാദമായാലോ” എന്ന് പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്തു.
മുഖ്യമന്ത്രി വെല്ലുവിളി ഏറ്റെടുത്തതോടെ സംവാദത്തിന് സന്നദ്ധനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അറിയിച്ചു. സംവാദം നടത്തുന്നതിനുള്ള സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തന്നെ തീരുമാനിക്കാമെന്നും അദ്ദേഹം പറയുന്നിടത്ത് പറയുന്ന സമയത്ത് താൻ എത്തുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി. വികസന കാര്യങ്ങളിൽ ആര് പറയുന്നതാണ് ശരിയെന്ന് ജനം തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



