മലപ്പുറം– പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്താൻ ഉപയോഗിച്ച ചിത്രം വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസിലെ പ്രതി മുഹമ്മദ് റോഷൻ നേരത്തെ തന്നെ പിടിയിലായിരുന്നുവെങ്കിലും, ഇയാൾ പ്രചരിപ്പിച്ച ചിത്രങ്ങളുടെ സത്യാവസ്ഥയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇപ്പോൾ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. 15 കോടി രൂപ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ചെടുത്ത വ്യാജ ചിത്രങ്ങളായിരുന്നു ഇവയെന്ന് പോലീസ് കണ്ടെത്തി.
പതിനേഴ് വയസ്സുകാരിയുടെ പരാതിയുണ്ടെന്ന് വരുത്തിത്തീർത്ത് തങ്ങളെയും കുടുംബത്തെയും ബ്ലാക്ക് മെയിൽ ചെയ്യാനാണ് റോഷൻ ശ്രമിച്ചത്. എന്നാൽ ഇത്തരമൊരു പരാതിക്കാരി ഇല്ലെന്നും, പണം തട്ടാനായി പ്രതി കെട്ടിച്ചമച്ച കഥയാണിതെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ചാണ് തങ്ങളെ ഭീഷണിപ്പെടുത്തിയതെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ തെളിഞ്ഞിട്ടുണ്ട്.
നേരത്തെ മുഈനലി തങ്ങളെ നേരിൽ കണ്ട് പണം ആവശ്യപ്പെടുകയും, പണം ലഭിക്കാതെ വന്നപ്പോൾ വ്യാജ ഫേസ്ബുക്ക് ഐഡി വഴി ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുകയുമായിരുന്നു ഇയാൾ ചെയ്തത്. പ്രതിക്കെതിരെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിക്കഴിഞ്ഞു. ഈ ആസൂത്രിത നീക്കത്തിന് പിന്നിൽ കൂടുതൽ പേരുടെ പങ്കുണ്ടോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.



