ഹൂസ്റ്റൺ – അമേരിക്കയിൽ വീശിയടിക്കുന്ന ശക്തമായ ശീതക്കാറ്റിനിടെ മെയ്‌നിലെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വകാര്യ വിമാനം തകർന്നുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. മരിച്ചവരിൽ വിമാനത്തിന്റെ ക്യാപ്റ്റനായിരുന്ന ഹൂസ്റ്റൺ സ്വദേശി ജേക്കബ് ഹോസ്മറും (47) ഉൾപ്പെടുന്നു.
ഞായറാഴ്ച രാത്രി വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെയാണ് ബോംബാർഡിയർ ചലഞ്ചർ 600 (Bombardier Challenger 600) വിമാനം തകർന്നു വീണത്. കനത്ത മഞ്ഞുവീഴ്ചയും കാഴ്ചപരിധി കുറഞ്ഞതുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഹൂസ്റ്റൺ ആസ്ഥാനമായുള്ള അർനോൾഡ് ആൻഡ് ഇറ്റ്കിൻ എന്ന നിയമസ്ഥാപനത്തിലെ പൈലറ്റായിരുന്നു ജേക്കബ് ഹോസ്മർ. അദ്ദേഹം മികച്ച പൈലറ്റും സ്നേഹസമ്പന്നനായ കുടുംബനാഥനുമായിരുന്നുവെന്ന് സുഹൃത്തുക്കൾ അനുസ്മരിച്ചു.
വിമാനത്തിലുണ്ടായിരുന്ന ആറ് പേരും അപകടസ്ഥലത്തുതന്നെ മരിച്ചു. വിമാനം തകർന്നയുടൻ തീപിടിക്കുകയായിരുന്നു.
ചിറകുകളിൽ മഞ്ഞ് കട്ടപിടിക്കുന്നത് മൂലം മുൻപും അപകടങ്ങളിൽപ്പെട്ടിട്ടുള്ള വിമാന മോഡലാണ് ഇതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അപകടത്തെത്തുടർന്ന് ബാംഗോർ വിമാനത്താവളം താൽക്കാലികമായി അടച്ചു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



