കണ്ണൂർ: വളപട്ടണത്ത് വ്യാപാരി മന്ന അഷ്‌റഫിന്റെ വീട്ടിൽ നിന്നും ഒരു കോടി രൂപയും 267 പവൻ സ്വർണവും കവർന്ന കേസിൽ അയൽവാസി അറസ്റ്റിൽ. വെൽഡിംഗ് തൊഴിലാളി കൊച്ചുകൊമ്പൽ ലിജീഷ് (30) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്നും കവർന്ന പണവും സ്വർണവും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
നവംബർ 20ന് അഷ്‌റഫും കുടുംബവും മധുരയിൽ ഒരു വിവാഹത്തിന് പോയ സമയത്തായിരുന്നു കവർച്ച. വീടുമായി നല്ല പരിചയമുള്ള ലിജീഷ് ജനൽ തകർത്ത് അകത്തുകയറിയാണ് മോഷണം നടത്തിയത്. മോഷണമുതൽ ഇയാളുടെ വീട്ടിലെ കട്ടിലിനടിയിലെ പ്രത്യേക അറയിൽ നിന്നാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു.


അഷ്‌റഫിന്റെ വീടിനെക്കുറിച്ചും മറ്റും കൃത്യമായ അറിവുള്ളയാളാണ് മോഷ്ടാവ് എന്ന് മനസിലാക്കിയത് മുതൽ ലിജീഷ് പോലീസ് നിരീക്ഷണത്തിലായിരുന്നു. ഞായറാഴ്ച രാവിലെ ഇയാളുടെ ഫോൺ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇത് മടക്കിവാങ്ങാൻ എത്തിയപ്പോഴാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വെൽഡിങ് തൊഴിലാളിയായ ലിജീഷ് തൊഴിൽ വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയാണ് ലോക്കർ തകർത്തത്. വീട്ടിലെ സി.സി.ടി.വിയിൽനിന്ന് വീടിനകത്ത് കടന്നത് ഒരാളാണെന്നും ഇയാൾ 20നും 21നും രാത്രിയിൽ വീട്ടിൽ കടന്നതായും തെളിഞ്ഞിരുന്നു. എന്നാൽ, സി.സി.ടി.വിയിൽ മുഖം വ്യക്തമല്ലായിരുന്നു. ജനലും ലോക്കറുമെല്ലാം കൂടുതൽ പരുക്കില്ലാതെ കൃത്യമായി മുറിച്ചുമാറ്റിയത് വെൽഡിങ് വൈദഗ്ധ്യമുള്ള ഒരാളാകാം മോഷ്ടാവെന്ന നിഗമനത്തിലെത്താനും സഹായിച്ചു.


ആദ്യ ദിവസത്തെ മോഷണത്തിന് പിന്നാലെ രണ്ടാംദിവസവും പ്രതി വീട്ടിനുള്ളിൽ കടന്നതായി ദൃശ്യങ്ങളിലുണ്ട്. വീട്ടുടമ മടങ്ങിവന്നില്ലെന്ന് കൃത്യമായി അറിയുന്നയാളാണ് പ്രതിയെന്ന് ഇതിൽ നിന്നും പോലീസിന് വ്യക്തമായി. രണ്ട് താക്കോലിട്ട് പ്രത്യേക രീതിയിൽ തുറക്കുന്ന ലോക്കറിനെ കുറിച്ച് അറിവില്ലാത്തയാൾക്ക് അത് തുറക്കാനാവില്ലെന്നും കണ്ടെത്തി. തുടർന്നാണ് എല്ലാ സാധ്യതകളും പരിശോധിച്ച ശേഷം പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റങ്ങൾ സമ്മതിച്ചു. ഇയാൾ ഒറ്റക്കാണോ മോഷണം പ്ലാൻ ചെയ്തത്, അതോ മറ്റാരെങ്കിലും സഹായിച്ചോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.
നവംബർ 24ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അഷ്‌റഫും കുടുംബവും മോഷണം അറിഞ്ഞത്. കണ്ണൂർ എ.സി.പി ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിൽ വളപട്ടണം, കണ്ണൂർ സിറ്റി, മയ്യിൽ, ചക്കരക്കല്ല് എന്നി സ്റ്റേഷനുകളിലെ എസ്.ഐമാരും സി.ഐമാരും ചേർന്ന പ്രത്യേക അന്വേഷണസംഘത്തിലെ 20-ഓളം ഉദ്യോഗസ്ഥരാണ് കേസന്വേഷിച്ചത്.