എറണാകുളം: മുട്ടിൽ മരംമുറി കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേട്ടിലെ തടി ഫാക്ടറിയിലെത്തിച്ചതുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. വനം വകുപ്പ് മരങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന്, തന്നെ കബളിപ്പിച്ചെന്ന് കാണിച്ച് തടി ഫാക്ടറി ഉടമ നൽകിയ പരാതിയിലാണ് അമ്പലമേട് പോലീസ് അഗസ്റ്റിൻ സഹോദരങ്ങളെ പ്രതിയാക്കി കേസെടുത്തത്.
ഈ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ വിടുതൽ ഹർജി സമർപ്പിച്ചിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി നിരസിക്കപ്പെട്ടു. ഹൈക്കോടതി വിധിക്ക് പിന്നാലെ കോടതിയിൽ ഹാജരാകാൻ നിർദേശമുണ്ടായിരുന്നെങ്കിലും പ്രതികൾ ഹാജരായില്ല. ഇതിനെ തുടർന്നാണ് ചോറ്റാനിക്കര കോടതി ഇവർക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.







