നിലമ്പൂർ- നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആര്യാടൻ ഷൗക്കത്തിന് വിജയാശംശ നേർന്ന് ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്. നിലമ്പൂർ മണ്ഡലത്തിലേക്ക് ആര്യാടൻ ഷൗക്കത്തിനൊപ്പം പരിഗണിച്ചിരുന്ന പേരുകളിൽ ഒന്നായിരുന്നു വി.എസ് ജോയിയുടേതും. നിലമ്പൂരിലേക്ക് ആര്യാടൻ ഷൗക്കത്തിനെ എ.ഐ.സി.സി പ്രഖ്യാപിച്ച ഉടനെയാണ് ആശംസ നേർന്ന് വി.എസ് ജോയ് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്. ജില്ലയിൽ കോൺഗ്രസിനെ നട്ടുനനച്ചു വളർത്തിയ ആര്യാടൻ മുഹമ്മദിന്റെ സ്വപ്നമായിരുന്നു നിലമ്പൂർ മണ്ഡലം തിരിച്ചുപിടിക്കുക എന്നതെന്നും അദ്ദേഹത്തിന്റെ മകനിലൂടെ മണ്ഡലം തിരിച്ചുപിടിക്കുമെന്നും വി.എസ് ജോയ് പറഞ്ഞു.
വി.എസ് ജോയിയെ സ്ഥാനാർത്ഥിയാക്കണം എന്നായിരുന്നു മുൻ എം.എൽ.എ പി.വി അൻവർ ആവശ്യപ്പെട്ടിരുന്നത്. അൻവറിന്റെ ആവശ്യം പരിഗണിക്കാതെ ആര്യാടൻ ഷൗക്കത്തിന്റെ പേരുമായി കെ.പി.സി.സി മുന്നോട്ടുപോയി. കോൺഗ്രസ് യുവ നേതാക്കളുടെ പിന്തുണയും ആര്യാടൻ ഷൗക്കത്തിന് ലഭിച്ചു. പി.വി അൻവറിന്റെ സമ്മർദ്ദത്തിന് വഴങ്ങേണ്ടതില്ല എന്നാണ് കോൺഗ്രസ് തീരുമാനിച്ചത്.
ജില്ലയിലെ യു.ഡി.എഫിന്റെ മുഴുവൻ പിന്തുണയോടെയും വൻ ഭൂരിപക്ഷത്തോടെ വിജയിക്കാനാകുമെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ആര്യാടൻ മുഹമ്മദിന്റെ വികസന തുടർച്ചക്ക് നേതൃത്വം നൽകുമെന്നും ഷൗക്കത്ത് പറഞ്ഞു.