കോഴിക്കോട്- കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ രണ്ടു പേര്‍ മരിച്ചു. കോഴിക്കോട് കല്ലൂട്ടി വയല്‍ അബ്ബാസിന്റെ മകന്‍ ഷംസീര്‍ (46) തലക്കുളത്തൂര്‍ അന്നശേരി കുളങ്ങരത്തുതാഴം നിഖിലിന്റെ മകള്‍ നക്ഷത്ര (3) എന്നിവരാണ് മരിച്ചത്. ഷംസീര്‍ തടമ്പാട്ടുതാഴം പെട്രോള്‍ പമ്പിനു സമീപത്തെ ഓവു ചാലില്‍ വീണാണ് മരണപ്പെട്ടത്. വീടിന് അടുത്തുകൂടി ഒഴുകുന്ന തോട്ടിലേക്ക് വീണാണ് നക്ഷത്ര മരിച്ചത്. ഒഴുക്കില്‍പ്പെട്ട നക്ഷത്രയെ നരിക്കുനി അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ 200 മീറ്റര്‍ അകലെനിന്ന് കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളിലായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് കുടുംബങ്ങളില്‍ നിന്നായി 11 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. അരയങ്കോട് തോരക്കാരില്‍ കദീശയുടെ വീടിന് മുകളില്‍ പന വീണ് വീട് ഭാഗികമായി തകര്‍ന്നു. ചെറിയ പരുക്കേറ്റ കദീശയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗത്ത് ബീച്ച് റോഡ് ചാപ്പയില്‍ പാത്തൂട്ടിയുടെ വീട് ഭാഗികമായി തകര്‍ന്നു. കുടുംബാംഗങ്ങള്‍ ബന്ധുവീട്ടിലേക്ക് മാറി. ചേവായൂര്‍ മൂഴിക്കല്‍ പാലത്തിനടുത്ത് പാറയില്‍ പൊറ്റമ്മലില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് എട്ട് കുടുംബങ്ങള്‍ ബന്ധു വീട്ടിലേക്ക് മാറി.
വടകരയില്‍ 11 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ദേശീയപാത 66ല്‍ സര്‍വീസ് റോഡിന് കിഴക്ക് ഭാഗം മൂരാടിന് സമീപം മണ്ണിടിഞ്ഞു. താമരശ്ശേരി ചുരത്തില്‍ അപകടാവസ്ഥയിലായിരുന്ന മരം മുറിച്ചുമാറ്റി. ഒമ്പതാം വളവിനു സമീപത്തെ മരമാണ് റവന്യു, ഫയര്‍ഫോഴ്‌സ്, പോലീസ്, വനം വകുപ്പ്, ചുരം സംരക്ഷണ സമിതി എന്നിവരുടെ നേത്രത്വത്തില്‍ മുറിച്ചുമാറ്റിയത്. മഴക്കെടുതി 24 മണിക്കൂര്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ജില്ലയില്‍ സജീവമാണ്.