തൃശ്ശൂർ– മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ ദാരുണമായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ജീവൻ നഷ്ടപ്പെട്ട വാർത്ത തന്നെ ഏറെ ദുഃഖിപ്പിക്കുന്നുവെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. നിലവിൽ നടക്കുന്ന രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
ദുരന്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. പോലീസ്, ഫയർഫോഴ്സ്, റവന്യൂ, ദുരന്തനിവാരണ വിഭാഗം, ആരോഗ്യവകുപ്പ് എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് അടിയന്തര രക്ഷാപ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. പൂരത്തിന്റെ ഒരുക്കങ്ങൾക്കിടെയുണ്ടായ ഈ അപകടം കേരളത്തെയാകെ സങ്കടത്തിലാഴ്ത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. 13 പേർക്ക് ജീവൻ നഷ്ടമായതായാണ് നിലവിൽ ലഭിക്കുന്ന വിവരം. അപകടത്തിൽപ്പെട്ടവർ സാധാരണ തൊഴിലാളികളാണെന്നും ഇവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



