തിരുവനന്തപുരം– കേരളത്തിന്റെ നൊമ്പരമായി മാറിയ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് വിടചൊല്ലാൻ നാട് ഒരുങ്ങുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്റെ സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിർദ്ദേശപ്രകാരം, നാളെ നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. സ്വന്തം കുഞ്ഞിന്റെ വേർപാടിലും മറ്റൊരു ജീവൻ നിലനിർത്താൻ തയ്യാറായ ആലിന്റെ മാതാപിതാക്കൾ കേരള സമൂഹത്തിന് വലിയൊരു മാതൃകയാണ് നൽകിയതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
ആലിൻ ഷെറിൻ ദാനം ചെയ്ത കരൾ സ്വീകരിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. കൊച്ചി അമൃത ആശുപത്രിയിൽ ഇന്നലെ രാത്രി ആരംഭിച്ച ശസ്ത്രക്രിയ ഇന്ന് രാവിലെയാണ് അവസാനിച്ചത്. കരൾ സ്വീകരിച്ച കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റേയും ഷെറിൻ ആൻ ജോണിന്റേയും ഏക മകളാണ് ആലിൻ. മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞിന്റെ കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് മാതാപിതാക്കൾ ദാനം ചെയ്തത്. ഇതിൽ രണ്ട് വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്എടി ആശുപത്രിയിൽ ചികിത്സയിലുള്ള പത്തുവയസുകാരനാണ് നൽകുന്നത്.
കഴിഞ്ഞ ഫെബ്രുവരി 5ന് എംസി റോഡിൽ പള്ളം ബോർമ കവലയ്ക്ക് സമീപമുണ്ടായ വാഹനാപകടമാണ് ആലിന്റെ ജീവൻ കവർന്നത്. കുടുംബത്തോടൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെ എതിർദിശയിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലും തിരുവല്ലയിലും പിന്നീട് കൊച്ചി അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഫെബ്രുവരി 13ന് മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.



