ന്യൂഡല്ഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചകളിൽ നിന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെയും സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലിനെയും വിലക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ കെ.എ. പോളിന്റെ ഹർജിയിലെ ഈ ആവശ്യമാണ് കോടതി നിരസിച്ചത്.
കേന്ദ്രസർക്കാരിനും തനിക്കും മാത്രമേ ചർച്ചകൾക്ക് അവകാശമുള്ളൂ എന്ന് കോടതി വ്യക്തമാക്കണമെന്നായിരുന്നു പോളിന്റെ ആവശ്യം. നിമിഷ പ്രിയ കേസിലെ മാധ്യമ റിപ്പോർട്ടിങ് വിലക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലെ വാദം കേൾക്കലിനിടെയാണ് പോൾ കാന്തപുരത്തിനെതിരെ ആരോപണം ഉന്നയിച്ചത്. മോചനത്തിനായി കാന്തപുരവും ആക്ഷൻ കൗൺസിലും പണം പിരിവ് നടത്തുന്നുവെന്നായിരുന്നു ആരോപണം. എന്നാൽ, ഇവർക്ക് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും പോൾ അവകാശപ്പെട്ടു.
നിമിഷ പ്രിയ കഴിയുന്ന ജയിലിൽ നിന്ന് ലഭിച്ചതെന്ന് ആമുഖത്തോടെ ഒരു ഇ-മെയിൽ പോൾ സുപ്രീംകോടതിയിൽ ഹാജരാക്കി. എന്നാൽ, ഇത് പവർ ഓഫ് അറ്റോർണി സാമുവേൽ ജെറോമിന്റെ ഇ-മെയിലായിരുന്നു. മാധ്യമ റിപ്പോർട്ടിങ് വിലക്കണമെന്ന് നിമിഷ പ്രിയയും അമ്മ പ്രേമകുമാരിയും സാമുവേൽ ജെറോമും ആവശ്യപ്പെടുന്ന കത്ത് ഹർജിക്ക് ഒപ്പം ഹാജരാക്കിയിരുന്നു. എന്നാൽ, ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തുടർന്ന്, നിമിഷ പ്രിയയ്ക്ക് എന്ത് സംഭവിച്ചാലും തനിക്ക് ഉത്തരവാദിത്തമില്ലെന്ന് പോൾ കോടതിയെ അറിയിച്ചു.
നിമിഷ പ്രിയ കേസ് അതീവ സെൻസിറ്റീവ് വിഷയമാണെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി സുപ്രീംകോടതിയെ അറിയിച്ചു. നിലവിൽ ചർച്ചകൾ നടക്കുന്നുണ്ട്. ചർച്ചകൾ സംബന്ധിച്ച വിശദാംശങ്ങൾ മാധ്യമങ്ങളെ സർക്കാർ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നിലപാട് അംഗീകരിച്ചാണ് പോളിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയത്.
സർക്കാരും കാന്തപുരവും ഉൾപ്പെടെ നടത്തിയ ഇടപെടലുകളുടെ ഫലമായാണ് വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചതെന്ന് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ സുപ്രീംകോടതിയെ അറിയിച്ചു. നിമിഷ പ്രിയയുടെ മോചനത്തിന് തങ്ങൾ പണം പിരിക്കുന്നില്ലെന്നും ആക്ഷൻ കൗൺസിൽ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.