മലപ്പുറം: നേരത്തെ വഹാബ് സംഘത്തോടൊപ്പം ഉണ്ടായിരുന്നവരും പിൻകാലത്ത് അവരിൽനിന്ന് വേർപ്പെട്ട് ബാവഹാജി ഫൗണ്ടേഷൻ രൂപീകരിക്കുകയും ചെയ്തവർ വീണ്ടും വഹാബിനോടൊപ്പം ചേർന്നതിനെ ലയനമായി അവതരിപ്പിക്കുന്നത് അശ്ലീലവും സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനത്തോടുള്ള വെല്ലുവിളിയുമാണെന്ന് ഐ.എൻ.എൽ മലപ്പുറം ജില്ലാ പ്രസിഡൻ്റ് സമദ് തയ്യിൽ, ജനറൽ സെക്രട്ടറി സി.പി അബ്ദുൽ വഹാബ് എന്നിവർ പറഞ്ഞു. എ.പി വഹാബ് തൻ്റെ രാഷ്ട്രീയ നുണ ഫാക്ടറി അടച്ചുപൂട്ടണം. നിലവിൽ വഹാബ് പക്ഷം അവതരിപ്പിക്കുന്ന ഒരാളും ഐ.എൻ.എല്ലുമായോ, പോഷക സംഘടനകളുമായോ വർഷങ്ങളായി ബന്ധവുമുള്ളവരല്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
മുമ്പ് പിഎംഎ സലാമും ഐ.എൻ.എൽ നെ ലീഗിൽ ലയിപ്പിച്ചിട്ടുണ്ടെന്ന് വഹാബ് മറക്കരുത്. മൂന്ന് പതിറ്റാണ്ടായി ഇടതുപക്ഷത്ത് ശക്തമായി നിലകൊള്ളുന്ന ഐ.എൻ.എൽ ൻ്റെ രാഷ്ട്രീയ വിശ്വാസ്യതക്ക് പൊതുസമൂഹത്തിൽ കോട്ടമുണ്ടാക്കാൻ വഹാബ്പക്ഷം നടത്തുന്ന നിരന്തര ശ്രമം ഇതിനകം അദ്ദേഹം ആരംഭിച്ച രാഷ്ട്രീയ ചേരിമാറ്റത്തിൻ്റെ മണ്ണൊരുക്കലാണ്. മാധ്യമങ്ങളും പൊതുസമൂഹവും ഇതിനെ അവജ്ഞയോടെ തള്ളിക്കളയണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.