തിരുവനന്തപുരം– കൊച്ചിയില്‍ മുങ്ങിയ കപ്പലില്‍ രാസവസ്തുക്കളുണ്ടോയെന്ന പരിശോധന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കാല്‍സ്യം കാര്‍ബൈഡ് വെള്ളത്തില്‍ ചോര്‍ന്നിട്ടുണ്ടോ എന്നറിയാന്‍ ശാസ്ത്ര സംഘം പരിശോധന നടത്തുമെന്ന് വ്യക്തമാക്കി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. കാല്‍സ്യം കാര്‍ബൈഡ് വെള്ളത്തില്‍ ചോര്‍ന്നിട്ടുണ്ടോ എന്ന സംശയം രൂപപ്പെട്ടതിനാല്‍ ഇതറിയുന്നതിന് ഫിഷറീസ് സര്‍വ്വകലാശാലയിലെ ശാസ്ത്ര സംഘം വെള്ളവും മീനും പരിശോധിക്കുമെന്ന് മന്ത്രി വിശദീകരിച്ചു.
തീരദേശത്ത് അടിയന്തിരപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യപരിശോധനക്കും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പരിശോധന പെട്ടെന്ന് അവസനാപ്പിക്കാത്ത തരത്തിലുള്ളതും ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാവുന്ന വിധത്തിലുള്ളതുമാകണം.
പരിശോധനകള്‍ പൂര്‍ത്തിയാക്കി കപ്പല്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം നേടിയെടുക്കാനുള്ള നീക്കവും സര്‍ക്കാര്‍ വേഗത്തില്‍ നടത്തണം. മറ്റു പലയിടങ്ങളിലും കപ്പലപകടമുണ്ടായപ്പോള്‍ വലിയ തുക നഷ്ടപരിഹാരം ലഭിച്ചതിന്റെ കീഴ്‌വഴക്കമുണ്ടെന്നും സതീശന്‍ വ്യക്തമാക്കി.
അതേസമയം കാല്‍സ്യം കാര്‍ബൈഡ് ചോരില്ലെന്നാണ് കപ്പല്‍ ഉടമകള്‍ ഉറപ്പുതന്നതെന്ന് സജി ചെറിയാന്‍ വ്യക്തമാക്കി. അത്രയും സുരക്ഷിതമായാണ് സൂക്ഷിച്ചത് എന്നതാണ് അവരുടെ വാദം. എന്നാല്‍ കണ്ടെയ്‌നര്‍ ചോര്‍ന്നാല്‍ ഇത് എന്തുചെയ്യുമെന്നതാണ് പ്രശ്‌നമെന്നും ഇക്കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്തുവെന്നും അടിയന്തിര നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ നടത്തിയ പരിശോധനകളില്‍ അപകടകരമായ ഒന്നും കണ്ടെത്തിയിട്ടില്ല എന്നത് ആശ്വാസകരമാണ്. പരിശോധന തുടരും. അപകടകരമായ എന്തെങ്കിലും കണ്ടെത്തിയാല്‍ ഉടന്‍ നടപടിയുണ്ടാകും.
മുങ്ങിയ കപ്പലിലെ 13 കണ്ടെയ്‌നറുകള്‍ ഉയര്‍ത്തുന്നതിനാണ് ആദ്യ പരിഗണന നല്‍കുക. അതിലാണ് പ്രശ്‌നമുള്ളതെന്നറിയുന്നു. എടുത്തുമാറ്റുന്നതിനായി കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ എല്ലാവരും അവലോകനം ചെയ്യുന്നുമുണ്ടെന്നും മന്ത്രി വിശദീകരിച്ചു. കപ്പല്‍ ഉടമകള്‍ കസ്റ്റംസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ കപ്പലിലുള്ള വസ്തുക്കളുടെ പൂര്‍ണ്ണ വിവരമുണ്ടായിരുന്നു. അതിനിടെയാണ് 13 കണ്ടയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ് ആണെന്ന സംശയമുയര്‍ന്നത്.