കണ്ണൂർ: തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും ശാസ്ത്രീയ പരിഹാരങ്ങൾ അപ്രാപ്യമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, പേ വിഷബാധ നിയന്ത്രണത്തിന് സമഗ്ര പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) കണ്ണൂരിൽ സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു. തെരുവുനായ്ക്കളുടെ ജനനനിരക്ക് നിയന്ത്രണം, ശാസ്ത്രീയ ചികിത്സ, എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കൽ എന്നിവ ശക്തിപ്പെടുത്തണമെന്ന് സെമിനാർ വിലയിരുത്തി.
പട്ടികടിയേറ്റാൽ ഉടൻ 15 മിനിറ്റ് സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് വൃത്തിയാക്കി, ആശുപത്രിയിൽ എത്തി പേ വിഷബാധയ്ക്കെതിരായ ഇഞ്ചക്ഷനുകൾ സ്വീകരിക്കണം. മറ്റ് ജീവികളുടെ കടിയേറ്റാലും ശാസ്ത്രീയ ചികിത്സ ഉറപ്പാക്കണം. സർക്കാർ ആശുപത്രികളിൽ ഇമ്മ്യൂണോഗ്ലോബിൻ ഉൾപ്പെടെയുള്ള മരുന്നുകൾ എല്ലാ സമയവും ലഭ്യമാണെന്ന് ഉറപ്പാക്കണം. പൊതുജനങ്ങളിൽ ശക്തമായ ബോധവൽക്കരണ പരിപാടികൾ അനിവാര്യമാണെന്നും സെമിനാർ ചൂണ്ടിക്കാട്ടി.
കണ്ണൂർ ഐ.എം.എ. ഹാളിൽ നടന്ന സെമിനാറിൽ പ്രസിഡന്റ് ഡോ. നിർമ്മൽ രാജ് അധ്യക്ഷത വഹിച്ചു. കേരള ഗവൺമെന്റ് ഹെൽത്ത് സർവീസ് ഫിസിഷ്യൻ ഡോ. പി. ലത വിഷയാവതരണം നടത്തി. ഡോ. മുഹമ്മദലി, ഡോ. പി.കെ. ഗംഗാധരൻ, ഡോ. സുൽഫിക്കർ അലി, ഡോ. ബാലകൃഷ്ണ പൊതുവാൾ, ഡോ. വി. സുരേഷ്, ഡോ. രാജ്മോഹൻ, ഡോ. അശോകൻ, ഡോ. വരദരാജൻ, ഡോ. മുഹമ്മദ് ഹിഷാം, ഡോ. മനു മാത്യൂസ് എന്നിവർ പ്രസംഗിച്ചു.