തിരുവനന്തപുരം: കേരള പൊലീസിന്റെ ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി ബുധനാഴ്ച നടത്തിയ സംസ്ഥാനവ്യാപക പ്രത്യേക പരിശോധനയിൽ 126 പേർ അറസ്റ്റിൽ. വിവിധ നിരോധിത മയക്കുമരുന്നുകൾ കൈവശം വച്ചതിന് 118 കേസുകൾ രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെട്ടതായി സംശയിക്കുന്ന 1,896 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. അറസ്റ്റിലായവരില്‍ നിന്ന് മാരക മയക്കുമരുന്നുകളായ എംഡിഎംഎ, കഞ്ചാവ്, കഞ്ചാവ് ബീഡി എന്നിവ പോലീസ് പിടിച്ചെടുത്തു.
മയക്കുമരുന്നുകളുടെ സംഭരണവും വിതരണവും തടയാൻ ലക്ഷ്യമിട്ട് നടത്തിയ ഈ ഊർജിത ഓപ്പറേഷന് ക്രമസമാധാന വിഭാഗം എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ സംസ്ഥാന ആന്റി-നാർക്കോട്ടിക്സ് ടാസ്ക് ഫോഴ്സ്, ആന്റി-നാർക്കോട്ടിക്സ് ഇന്റലിജൻസ് സെൽ, എൻഡിപിഎസ് കോ-ഓർഡിനേഷൻ സെൽ, റേഞ്ച് തല ആന്റി-നാർക്കോട്ടിക്സ് സെല്ലുകൾ എന്നിവയാണ് മേൽനോട്ടം വഹിച്ചത്.
പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ മയക്കുമരുന്നിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന് 24 മണിക്കൂർ പ്രവർത്തിക്കുന്ന ആന്റി-നാർക്കോട്ടിക്സ് കൺട്രോൾ റൂം (9497927797) പ്രവർത്തിക്കുന്നുണ്ട്. ഈ നമ്പറിൽ ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.