നിലമ്പൂർ- ആര്യാടൻ ഷൗക്കത്തിനോട് തെന്നെ കെട്ടിപ്പിടിക്കരുതെന്ന് പി.വി അൻവർ. പോളിംഗിനിടെ നിലമ്പൂർ മാനവേദൻ സ്കൂളിൽ വെച്ച് ഇരുവരും കണ്ടുമുട്ടിയപ്പോഴാണ് തന്നെ കെട്ടിപ്പിടിക്കരുതെന്ന് അൻവർ ആവശ്യപ്പെട്ടത്. ഇരുവരും ഹസ്തദാനം ചെയ്ത് പിരിയുകയും ചെയ്തു. സൗഹൃദം ആകാമെന്നും എന്നാൽ അതിന് അപ്പുറത്തേക്കുള്ള അഭിനയത്തോട് താൽപര്യമില്ലെന്നും വ്യക്തമാക്കിയ അൻവർ, ആര്യാടൻ ഷൗക്കത്തിന്റെ ആലിംഗനം ലഭിച്ചാൽ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലേയെന്നും അൻവർ ചോദിച്ചു. സ്ഥാനാർത്ഥികൾ തമ്മിൽ സൗഹൃദമുണ്ടാകാം. എന്നാൽ അത് ആത്മാർത്ഥമാകണമെന്നും അൻവർ പറഞ്ഞു.
സ്വരാജും ഷൗക്കത്തും തമ്മിൽ ഹസ്തദാനം ചെയ്യുന്നതിലും ആലിംഗനം ചെയ്യുന്നതിനും വലിയ അത്ഭുതമില്ല. ഒരാൾ തെളിഞ്ഞ പിണറായിയും മറ്റൊരാൾ ഒളിഞ്ഞ പിണറായിയും ആണ്. സ്വരാജിനെ തനിക്ക് കെട്ടിപ്പിടിക്കുന്നതിൽ തെറ്റില്ല. ആര്യാടൻ ഷൗക്കത്തിനോളം മോശമല്ല സ്വരാജ്. സ്വരാജ് ആ തലത്തിലേക്കൊന്നും താഴ്ന്നിട്ടില്ല. ഷൗക്കത്ത് കെട്ടിപ്പിടിച്ചവർക്കെല്ലാം ഉണ്ടായ ഗതി കണ്ടതല്ലേ എന്നും അൻവർ ചോദിച്ചു. ഷൗക്കത്തിന്റെ കെട്ടിപ്പിടിത്തം കൊണ്ട് സ്വരാജിന് ഇനി എന്താണ് സംഭവിക്കുക എന്ന് അറിയില്ല. ചാണകം ചാരിയാൽ ചാണകം മണക്കും, ചന്ദനം ചാരിയാൽ ചന്ദനം മണക്കുമെന്നും അൻവർ പറഞ്ഞു.