നിലമ്പൂർ: നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ രാവിലെ മികച്ച വോട്ടിങ്. ആദ്യ അരമണിക്കൂർ പിന്നിടുമ്പോൾ തന്നെ പോളിങ് നാല് ശതമാനം പിന്നിട്ടു. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൌക്കത്തും എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജും വോട്ട് രേഖപ്പെടുത്തി. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നേരിയ മഴയുണ്ടെങ്കിലും പോളിങ് ബൂത്തുകളിൽ തിരക്കുണ്ട്.
വഴിക്കടവ് പഞ്ചായത്തിലെ മരുതയിലെ 22-ാം ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് ചില വോട്ടർമാർ മടങ്ങിപ്പോയി.
ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവൺമെന്റ് എൽപി സ്‌കൂളിലും എം സ്വരാജ് മാങ്കുത്ത് എൽപി സ്‌കൂളിലുമാണ് വോട്ട് ചെയ്തത്. നിലമ്പൂർ പകർന്നുനൽകിയ ആത്മവിശ്വാസം വലുതാണെന്നും ഓരോ ഘട്ടം കഴിയുമ്പോഴും ആത്മവിശ്വാസം കൂടിയെന്നും സ്വരാജ് പറഞ്ഞു. ചരിത്ര ഭൂരിപക്ഷമായിരിക്കും യുഡിഎഫിന് ലഭിക്കുകയെന്നും എൽഡിഎഫ് – യുഡിഎഫ് നേരിട്ടുള്ള മത്സരമാണ് നടക്കുന്നതെന്നും ഷൗക്കത്ത് പറഞ്ഞു.
ബിജെപി, കോൺഗ്രസ്, സിപിഐഎം, എസ്ഡിപിഐ പാർട്ടികളുടെ സ്ഥാനാർത്ഥികളും ആറ് സ്വതന്ത്ര സ്ഥാനാർത്ഥികളുമാണ് നിലമ്പൂരിൽ മത്സര രംഗത്തുള്ളത്. വൈകിട്ട് 6 വരെയാണ് പോളിങ്.
മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികളും അവരുടെ ചിഹ്നങ്ങളും:
- അഡ്വ. മോഹന്‍ ജോര്‍ജ് (ഭാരതീയ ജനതാ പാര്‍ട്ടി) – താമര
- ആര്യാടന്‍ ഷൗക്കത്ത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – കൈ
- എം. സ്വരാജ് (സിപിഐഎം) – ചുറ്റികയും അരിവാളും നക്ഷത്രവും
- അഡ്വ. സാദിക് നടുത്തൊടി (സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ) – ബലൂണ്‍
- പി.വി അന്‍വര്‍ (സ്വതന്ത്രന്‍) – കത്രിക
- എന്‍. ജയരാജന്‍ (സ്വതന്ത്രന്‍) – ടെലിവിഷന്‍
- പി. രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് (സ്വതന്ത്രന്‍) – കിണര്‍
- വിജയന്‍ (സ്വതന്ത്രന്‍) – ബാറ്റ്
- സതീഷ് കുമാര്‍ ജി. (സ്വതന്ത്രന്‍) – ഗ്യാസ് സിലിണ്ടര്‍
- ഹരിനാരായണന്‍ (സ്വതന്ത്രന്‍) – ബാറ്ററി ടോര്‍ച്ച്
മണ്ഡലത്തിൽ ഏഴു മേഖലകളിലായി 11 പ്രശ്ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിലുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാമൊരുക്കിയിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തുന്നുണ്ട്.
മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍പട്ടിക പ്രകാരം വോട്ടര്‍മാരുടെ എണ്ണം താഴെ പറയും പ്രകാരമാണ്: പുരുഷ വോട്ടര്‍മാര്‍ -1,13,613. വനിതാ വോട്ടര്‍മാര്‍- 1,18,760, ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍- എട്ട്, ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. പ്രവാസി വോട്ടര്‍മാര്‍-373, സര്‍വീസ് വോട്ടര്‍മാര്‍-324.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 1301 പോളിങ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും പരിശീലനം നല്‍കുകയും ചെയ്തിട്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇവരില്‍ പ്രിസൈഡിങ് ഓഫീസര്‍മാര്‍-316, പോളിങ് സ്റ്റാഫ്-975, മൈക്രോ ഒബ്സര്‍വര്‍മാര്‍- 10 എന്നിങ്ങനെയാണ് കണക്കുകള്‍.
സുരക്ഷയ്ക്ക് 1200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും സജ്ജമായിട്ടുണ്ട്. നിലമ്പൂര്‍ മണ്ഡലത്തിന്റെ പരിധിയില്‍ നിലമ്പൂര്‍, എടക്കര, വഴിക്കടവ്, പോത്തുകല്‍, പൂക്കോട്ടുപാടം എന്നീ അഞ്ച് പോലീസ് സ്റ്റേഷനുകളാണ് ഉള്‍പ്പെടുന്നത്. ഇലക്ഷന്‍ ഡ്യൂട്ടിക്കായി നിലമ്പൂര്‍ പൊലീസ് സബ് ഡിവിഷനെ രണ്ട് സബ് ഡിവിഷനുകളായി തിരിച്ചു. നിലമ്പൂര്‍, പൂക്കോട്ടുപാടം എന്നീ പൊലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന നിലമ്പൂര്‍ ഇലക്ഷന്‍ സബ് ഡിവിഷന്‍ നിലമ്പൂര്‍ ഡി.വൈ.എസ്.പി യുടെ കീഴിലും എടക്കര, വഴിക്കടവ്, പോത്തുകല്‍ എന്നീ പൊലീസ് സ്റ്റേഷനുകള്‍ എടക്കര ഇലക്ഷന്‍ സബ് ഡിവിഷനാക്കി എടക്കര ഡി.വൈ.എസ്.പി യുടെ കീഴിലും ഉള്‍പ്പെടുത്തി പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലാ പൊലീസിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയോജകമണ്ഡലത്തിലെ 263 പോളിംഗ് ബൂത്തുകളെ പോലീസിന്റെ 17 ഗ്രൂപ്പ് പട്രോളിംഗ് ടീമുകളായി തരം തിരിച്ചു. ഓരോ ഗ്രൂപ്പിലും ഒരു സബ് ഇന്‍സ്പെക്ടറും രണ്ട് പോലീസുദ്യോഗസ്ഥരും ഉള്‍പ്പെടും. ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലും ഒരു സബ് ഇന്‍സ്പെക്ടറും മൂന്ന് പോലീസുദ്യോഗസ്ഥരും ഉള്‍പ്പെടുന്ന രണ്ട് വീതം എല്‍ & ഒ പട്രോളിംഗ് വിഭാഗത്തെ നിയോഗിച്ചു. ഇതോടൊപ്പം ഒരു സബ് ഇന്‍സ്പെക്ടറും നാല് പോലീസുദ്യോഗസ്ഥരും ഉള്‍പ്പെടുന്ന ക്യൂ ആര്‍ ടി യെയും നിയോഗിച്ചിട്ടുണ്ട്. മുമ്പ് മാവോയിസ്റ്റ് സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്ന സ്ഥലങ്ങളിലും മറ്റ് പ്രത്യേക ശ്രദ്ധ ആവശ്യമായതുമായ ബൂത്തുകളിലും കേന്ദ്രസേനയുടെ പ്രത്യേക ബന്തവസ്സ് സ്‌കീം പ്രകാരം സുരക്ഷാനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ഒരു കമ്പനി എ.പി ബറ്റാലിയന്‍ സേനാംഗങ്ങള്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി ജില്ലയിലുണ്ട്. സ്ട്രോങ് റൂം കേന്ദ്രമായ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇന്നര്‍ കോര്‍ഡോണ്‍ ഡ്യൂട്ടിക്കായി ഒരു പ്ലാറ്റൂണ്‍ സി.എ.പി.എഫ് സേനാംഗങ്ങളെയും ഔട്ടര്‍ കോര്‍ഡോണ്‍ ഡ്യൂട്ടിക്കായി നിലമ്പൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്പെക്ടര്‍മാരും ആറ് സബ് ഇന്‍സ്പെക്ടര്‍മാരും രണ്ട് പ്ലാറ്റൂണ്‍ സായുധ സേനാംഗങ്ങളും ഉള്‍പ്പടെയുള്ള പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.