കൊച്ചി: കേരളത്തിൽ 950 പേരുടെ ഹിറ്റ് ലിസ്റ്റ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തയ്യാറാക്കിയിരുന്നതായി ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ). പാലക്കാട്ടെ ആർ.എസ്.എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസിലെ പ്രതികളായ മുഹമ്മദ് ബിലാൽ, റിയാസുദ്ധീൻ,കെ.പി അൻസാർ, കെ.വി സഹീർ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ദേശീയ ഏജൻസി കോടതിയിൽ ഇക്കാര്യം അറിയിച്ചത്.
ദേശവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 2022 മെയിലാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം എൻ.ഐ.എ കേസ് രജിസ്റ്റർ ചെയ്തത്. 2022 ഡിസംബറിലാണ് ശ്രീനിവാസന്റെ കൊലപാതക കേസ് കൂടി ഏറ്റെടുത്ത എൻ.ഐ.എ, പി.എഫ്.ഐക്കെതിരായ കേസും ഇതുമായി ബന്ധപ്പെടുത്തി അന്വേഷിക്കുകയായിരുന്നു. പിഎഫ്ഐയുടെ ‘റിപ്പോർട്ടർ വിംഗ്’ പോപ്പുലർ ഫ്രണ്ടിന് ഭീഷണിയായ മറ്റ് സമുദായങ്ങളിലെ നേതാക്കളെ കണ്ടെത്തിയെന്നും കോടതിയിൽ നൽകിയ റിപ്പോർട്ടിൽ എൻ.ഐ.എ വ്യക്തമാക്കുന്നു. ഇത് പ്രാവർത്തികമാക്കാൻ വേണ്ടിയുള്ള സർവീസ് വിംഗും കേഡർമാരെ പരിശീലിപ്പിക്കുന്ന ശാരീരിക, ആയുധ പരിശീലന വിഭാഗവും തുടങ്ങിയെന്നുമാണ് എൻ.ഐ.എയുടെ ആരോപണം.
51-ാം പ്രതി സിറാജുദ്ദീനിൽനിന്ന് പിടിച്ചെടുത്ത എട്ട് രേഖകളിൽ മറ്റ് സമുദായങ്ങളിൽ നിന്നുള്ള 240 പേരുടെ പട്ടികയുണ്ടെന്ന് എൻഐഎ പറഞ്ഞു. ആലുവയിലെ പെരിയാർ വാലി കാമ്പസിൽ നടത്തിയ പരിശോധനയിൽ, നിലവിൽ ഒളിവിലായ 15-ാം പ്രതി അബ്ദുൾ വാഹിദിന്റെ വാലറ്റിൽനിന്ന് അഞ്ച് പേരുടെ വിവരങ്ങൾ കണ്ടെടുത്തുവെന്നും ഇതിൽ മുൻ ജില്ലാ ജഡ്ജിയുടെ പേരും ഉണ്ട്. പിന്നീട് മാപ്പുസാക്ഷിയായി മാറിയ ഒരു പ്രതിയിൽ നിന്ന് പിടിച്ചെടുത്ത രേഖയിൽ 232 പേരുടെ പേരുകൾ അടങ്ങിയ ഹിറ്റ് ലിസ്റ്റ് ഉണ്ടായിരുന്നു.
69-ാം പ്രതി അയൂബ് ടിഎയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഏകദേശം 500 പേരുടെ പേരുകൾ അടങ്ങിയ ഒരു ഹിറ്റ് ലിസ്റ്റും കണ്ടെടുത്തു. ആലുവയിലെ പെരിയാർ വാലി കാമ്പസ് പിഎഫ്‌ഐയുടെ ആയുധ പരിശീലന കേന്ദ്രമായിരുന്നുവെന്നും എൻഐഎ കോടതിയിൽ സമർപ്പിച്ച രേഖയിൽ പറയുന്നു.
2022-ൽ ബിഹാറിലെ ഫുൽവാരി ഷെരീഫ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പിഎഫ്‌ഐയ്‌ക്കെതിരായ കേസിന്റെ അന്വേഷണത്തിനിടെ, ആ കേസിലെ പ്രതിയായ മുഹമ്മദ് ജമാലുദ്ദീനിൽ നിന്ന് ‘ഇന്ത്യ 2047’ എന്ന ആറ് പേജുള്ള ഒരു രേഖ കണ്ടെടുത്തുവെന്നാണ് എൻ.ഐ.എ പറയുന്ന മറ്റൊരു കാര്യം. പിഎഫ്‌ഐയുടെ ഇന്ത്യ 2047 അജണ്ട ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതാണെന്നും ശ്രീനിവാസന്റെ കൊലപാതകം ഈ വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും എൻഐഎ ആരോപിക്കുന്നു. ഇന്ത്യ 2047 പദ്ധതിയെക്കുറിച്ചുള്ള ഓഡിയോ ക്ലിപ്പുകൾ പ്രചരിച്ചതായി വെളിപ്പെടുത്തുന്ന വോയ്‌സ് ക്ലിപ്പുകളും സാക്ഷി മൊഴികളും തങ്ങളുടെ കൈവശമുണ്ടെന്നും എൻഐഎ അവകാശപ്പെട്ടു.
അതേസമയം, പ്രതികളെല്ലാം തങ്ങൾക്കെതിരായ ആരോപണം നിഷേധിച്ചു. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും തങ്ങൾ നിരപരാധികളാണെന്നും പ്രതികൾ കോടതിയിൽ വ്യക്തമാക്കി. മൂന്ന് വർഷത്തിലേറെയായി പ്രതികൾ വിചാരണ തടവുകാരായി ജയിലിലാണ്.
ഈ കേസിൽ, അന്വേഷണം അവസാനിച്ചിട്ടുണ്ട്. ഹർജിക്കാർക്കെതിരായ ആരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് പറഞ്ഞ കോടതി, ഹർജിക്കാർക്കെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും നിരീക്ഷിച്ചു. അന്തിമ റിപ്പോർട്ട് ഇതിനകം ഫയൽ ചെയ്തിട്ടുണ്ടെന്നും കേസ് വിചാരണയ്ക്ക് തയ്യാറായിരിക്കുന്നുവെന്നും വ്യക്തമാക്കിയ കോടതി, ഈ ഘട്ടത്തിൽ ഹർജിക്കാർക്ക് ജാമ്യം ലഭിക്കാൻ അർഹതയില്ലെന്നും ജാമ്യാപേക്ഷ തള്ളിക്കളയുകാണെന്നും ഉത്തരവിടുകയും ചെയ്തു.