കോഴിക്കോട്– മലാപറമ്പിലെ അപ്പാര്‍ട്ട്‌മെന്റില്‍ സ്ത്രീകളെ എത്തിച്ചു അനാശാസ്യം നടത്തിയ കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വയനാട് സ്വദേശി ബിന്ദുവിന്റെ നേത്രത്വത്തില്‍ നടത്തി വന്ന അനാശാസ്യ കേന്ദ്രത്തില്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത് വാട്ട്‌സാപ്പ് ഗ്രൂപ്പിലൂടെ. സ്ഥിരം ഇടപാടുകാരെ ഉള്‍പ്പെടുത്തിയാണ് വാട്ട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയിരുന്നത്. ആളുകളെ വാട്ട്‌സാപ്പ് വഴി ലൊക്കേഷന്‍ കൈമാറിയാണ് അപ്പാര്‍ട്ട്‌മെന്റിലേക്ക് എത്തിച്ചിരുന്നതായും പറയപ്പെടുന്നു.
ജൂണ്‍ 6നാണ് അനാശാസ്യം നടത്തിയ സ്ത്രീകളെയും ആവശ്യക്കാരായി എത്തിയവരെയും നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു ദിവസം ശരാശരി 25 ഇടപാടുകാര്‍ ഫ്‌ളാറ്റില്‍ എത്തിയിരുന്നത്. ഇവരില്‍ ഒരാളില്‍ നിന്ന് 3500 രൂപ ഈടാക്കുകയും 1000 രൂപ പെണ്‍കുട്ടികള്‍ക്ക് നല്‍കിയിരുന്നതായുമാണ് വിവരം. റിസപ്ഷനിലെത്തിയ പോലീസ് കൗണ്ടറില്‍ ഇരുന്ന 3 പേരെ ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല. 2 വര്‍ഷം മുന്‍പാണ് സംഘം ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തതെന്നും കൃത്യമായി വാടക നല്‍കിയിരുന്നതായും ഫ്‌ളാറ്റ് ഉടമ പറഞ്ഞു
എസ്.ഐ എന്‍ ലീലയുടെ നേത്രത്വത്തിലുള്ള പോലീസ് സംഘം ഫ്‌ളാറ്റില്‍ മുറി തുറന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെ ഒരാള്‍ ഓടിപ്പോവുകയും ചെയ്തു. മുറിയില്‍ നിന്ന് പോലീസ് 16200 രൂപ കണ്ടെടുത്തു. സംഘത്തിന് വേറെ കേന്ദ്രങ്ങളുണ്ടോ എന്നറിയാന്‍ പോലീസ് പരിശോധന തുടരുകയാണ്. കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് സ്ത്രീകളെ അനാശാസ്യത്തിനായി എത്തിച്ചിരുന്നത്. ആശുപത്രികളുടെ അടുത്ത് ഫ്‌ളാറ്റുകള്‍ എടുത്തിരുന്ന സംഘത്തിന്റെ പ്രധാന ഇടപാടുകാര്‍ രോഗികളുടെ കൂടെ എത്തുന്ന ആളുകളായിരുന്നു. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തിയിരുന്നത്.
കേസിലെ മുഖ്യപ്രതി ബിന്ദുവിനെതിരെ മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയതിനു വേറെയും കേസുള്ളതായാണ് റിപ്പോര്‍ട്ട്. വയനാട്ടില്‍ ചെക്ക് കേസും കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ വ്യാജ സ്വര്‍ണം പണയം വെച്ച കേസിലും പ്രതിയാണ്. മലാപറമ്പ് കേസില്‍ അറസ്റ്റിലായവരെയെല്ലാം പോലീസ് ജാമ്യത്തില്‍ വിട്ടു.