”ഞങ്ങളുടെ അമ്മമാര്‍ വീട്ടില്‍ ഇല്ലെങ്കി ഞങ്ങളെങ്ങനെ സ്‌കൂളില്‍ പോകും? സമാധാനമായി എങ്ങനെ പഠിക്കും? സന്തോഷത്തോടെ എങ്ങനെ ഭക്ഷണം കഴിക്കും? പേടിയില്ലാതെ എങ്ങനെ ഉറങ്ങും? അതുകൊണ്ട് നല്‍കാമെന്ന് ഏറ്റ ഭൂമി നല്‍കി സമരം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചു തരണം…” നിലമ്പൂരിലെ ഭൂരഹിതരായ ആദിവാസി മക്കള്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്ക് ഇന്നലെ അയച്ച കത്തിലെ വരികളാണിത്.
ഉപതെരെഞ്ഞെടുപ്പു ബഹളങ്ങള്‍ക്കിടയില്‍ മുഖ്യധാരാ രാഷ്ട്രീയക്കാര്‍ ശ്രദ്ധിക്കാത്ത മലപ്പുറം കലക്ട്രേറ്റിലെ ആദിവാസി അമ്മമാരുടെ സമരത്തിന്റെ രണ്ടാംഘട്ടം തുടങ്ങിയിട്ട് രണ്ടാഴ്ചയായിരിക്കുന്നു.
2023-ലാണ് ആദ്യ സമരം നടന്നത്. ബിന്ദു വൈലാശ്ശേരി എന്ന ആദിവാസി സ്ത്രീ നടത്തിയ 314 ദിവസത്തെ നിരാഹാര സമരം ഒത്തുതീര്‍പ്പ് എന്ന നിലയിലാണ് ധാരണയിലെത്തിയത്. 2024 മാര്‍ച്ച 18-ന് ചേര്‍ന്ന കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ താത്കാലിക പരിഹാരം നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. 60 കുടുംബങ്ങള്‍ക്ക് ആറുമാസത്തിനകം അമ്പതു സെന്റ് ഭൂമി വീതം നല്‍കുമെന്നായിരുന്നു ഉറപ്പ്. ആറു മാസം കഴിഞ്ഞും ഭൂമി വിതരണം നടക്കാത്തതിനാല്‍ സമരസമിതി വീണ്ടും നവംബറില്‍ കലക്ടറെ സമീപിച്ചു. ഡിസംബര്‍ 31-ന് മുമ്പ് നല്‍കുമെന്നായിരുന്നു പുതുക്കിയ വാഗ്ദാനം. അതുംപാലിക്കപ്പെടാതിരുന്നപ്പോഴാണ് നിലമ്പൂരിലെ ഭൂരഹിതരായ ആദിവാസികള്‍ വീണ്ടും സമരം തുടങ്ങിയത്. അവരുടെ പിഞ്ചുമക്കളാണ് ഇപ്പോള്‍ വിദ്യാഭ്യാസമന്ത്രിക്ക് പെരുമഴയില്‍ തങ്ങളുടെ സങ്കടങ്ങള്‍ രേഖപ്പെടുത്തി കത്തെഴുതിയത്.
കത്തിന്റെ പൂര്‍ണ്ണ രൂപം ഇങ്ങിനെ
”പ്രിയപ്പെട്ട വിദ്യാഭ്യാസ മന്ത്രിക്ക്, ഞങ്ങള്‍ നിലമ്പൂരില്‍ നിന്നാണ് ഈ കത്ത് എഴുതുന്നത്. നാളെ വീണ്ടും ഞങ്ങള്‍ക്ക് സ്‌കൂള്‍ തുറക്കുകയാണ്. കുറച്ചു ദിവസങ്ങളായി ഇവിടെ പെരുമഴയുമാണ്. വീടിനുള്ളിലൂടെ വെള്ളം ഇറങ്ങുന്നുണ്ട്. ഞങ്ങള്‍ മഴ കാലത്ത് അമ്മമാരെ കെട്ടിപിടിച്ചാണ് ഉറങ്ങാറ്, പക്ഷെ ഈ മഴകാലത്ത് അമ്മമാര്‍ ഞങ്ങളുടെ കൂടെയില്ല. സ്വന്തമായൊരു വീട് ഉണ്ടാക്കാനും, കൃഷി ചെയ്യാനും വേണ്ടി ഭൂമിക്കായി സമരം ചെയ്യാന്‍ അമ്മമാര്‍ മലപ്പുറത്തേക്ക് പോകുവാ എന്നാ പറഞ്ഞെ… പക്ഷെ ഞങ്ങള്‍ക്ക് ഒരു സംശയം; ഞങ്ങളെന്തിനാ ഇതിനൊക്കെ വേണ്ടി സമരം ചെയ്യുന്നത്? ഞങ്ങടെ സ്‌കൂകൂളിലെ കൂട്ടുകാര്‍ക്കൊക്കെ ചോരാത്ത വീടും മുറ്റവും തൊടിയും പറമ്പുമൊക്കെ ഉണ്ടല്ലോ… ഞങ്ങള്‍ക്ക് എന്താ ഇല്ലാത്തെ?
കഴിഞ്ഞ വര്‍ഷവും അമ്മ സമരത്തിന് പോയിരുന്നു… അന്ന് ഒരുപാട് ദിവസം കഴിഞ്ഞാണ് വീട്ടില്‍ തിരിച്ചെത്തിയത്… അന്നും മഴയായിരുന്നു… അന്നും ഞങ്ങള്‍ ഒറ്റക്കായിരുന്നു…സ്‌കൂള്‍ തുറക്കുമ്പോ എല്ലാരും പുതിയ ബാഗ്, കുട, പുസ്തകങ്ങള്‍, പെന്‍സില്‍ ഒക്കെ ആയിട്ടാകും വരിക.. അത് കാണുമ്പോള്‍ കൊറച്ചു സങ്കടം വരുമെങ്കിലും അമ്മക്ക് പണിക്ക് പോവാന്‍ പറ്റാത്തത് കൊണ്ട് വാശി പിടിക്കാറില്ല. അമ്മ ഇല്ലാത്തതുകൊണ്ട് സങ്കടം വരാറുണ്ട്… ഭക്ഷണം കഴിക്കാനും മഴയത്തു കെട്ടി പിടിച്ചു ഉറങ്ങാനും സ്‌കൂളിലേക്ക് പറഞ്ഞു വിടാനും അമ്മ വേണം… പക്ഷെ സമരം കഴിയാതെ അമ്മ വരില്ലെന്ന് പറഞ്ഞിട്ടാ പോയത്.
ഇന്നലെ വീട്ടില്‍ വന്നപ്പോള്‍ സമരം അവസാനിപ്പിക്കാത്തത് മന്ത്രിമാരും ഉദ്യോഗസ്ഥരും കാരണമാണെന്ന് അമ്മ പറഞ്ഞു. ഞങ്ങള്‍ക്ക് തരാമെന്ന് കളക്ടര്‍ വാക്ക് തന്ന ഭൂമി ഇപ്പഴും തരുന്നില്ല എന്നും പറഞ്ഞു. എന്റെ അമ്മ മാത്രമല്ല എന്റെ കൂട്ടുകാരുടെ അമ്മമാരും സമരത്തിലാണ്… ഞങ്ങള്‍ എല്ലാരും കൊറച്ചു ദിവസങ്ങളായി വിശന്നിരിക്കുകയാണ്, സങ്കടപ്പെട്ടിരിക്കുകയാണ്… ഞങ്ങളുടെ അമ്മമാര്‍ വീട്ടില്‍ ഇല്ലെങ്കി ഞങ്ങളെങ്ങനെ സ്‌കൂളില്‍ പോകും? സമാധാനമായി എങ്ങനെ പഠിക്കും? സന്തോഷത്തോടെ എങ്ങനെ ഭക്ഷണം കഴിക്കും? പേടിയില്ലാതെ എങ്ങനെ ഉറങ്ങും? അതുകൊണ്ട് നല്‍കാമെന്ന് ഏറ്റ ഭൂമി നല്‍കി സമരം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചു തരണം…ഞങ്ങളുടെ സങ്കടത്തിനൊപ്പം നിക്കണം, എന്ന് വിശ്വസ്തയോടെ…”.
ഗവണ്‍മെന്റ് എല്‍.പി.സ്‌കൂള്‍ ഇടിവെണ്ണയിലെ ആറാം തരം വിദ്യാര്‍ത്ഥിനി സുമിത, അതേസ്‌കൂളിലെ അഞ്ചാംതരത്തിലെ സുമിത്ത്, അകമ്പാടം ജി.എച്ഛ്.എസ്.എസ് പത്താംതരത്തിലെ ജിതിന്‍, എരിഞ്ഞിമങ്ങാട് ജി.യു.പി.എസിലെ ഏഴാംതരത്തിലുള്ള സോന കൃഷ്ണ, ഇടിവെണ്ണ എയുപിഎസിലെ ഗീതു, പള്ളിക്കുത്ത് എഎല്‍പി സ്‌കൂളിലെ നാലാംതരം വിദ്യാര്‍ത്ഥിനി ദിയ എന്നിവരാണ് തങ്ങളുടെ പരിഭവം കത്തിലൂടെ മന്ത്രിയുമായി പങ്കുവെച്ചത്.
നിലമ്പൂരില്‍ ഏക്കര്‍ കണക്കിന് ഭൂമി സ്വകാര്യ കമ്പനികളും ട്രസ്റ്റുകളും വ്യക്തികളും അന്യായമായി കൈവശം വെക്കുന്നുവെന്നാണ് പരാതി. മാത്രമല്ല 2009-ലെ സുപ്രീംകോടതി വിധിപ്രകാരം ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഒരേക്കര്‍ വീതമുള്ള ഭൂമിയുടെ വിതരണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ‘നിലമ്പൂരിലെ ഭൂരഹിതരായ എല്ലാ ആദിവാസികള്‍ക്കും ഭൂമി ഉറപ്പാക്കുക, വനാവകാശ നിയമം നടപ്പിലാക്കണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് നിലമ്പൂര്‍ ആദിവാസി ഭൂസമര സമിതിയുടെ പേരില്‍ സമരം ആരംഭിച്ചത്.
ഇപ്പോള്‍ നടക്കുന്നത് രണ്ടാംഘട്ടമാണ്. പുരോഗമന യുവജനപ്രസ്ഥാനവും ഡെമോക്രാറ്റിക് സ്റ്റുഡന്‍സ് അസോസിയേഷനുമെല്ലാം പിന്തുണയുമായി കൂടെയുണ്ട്. മുപ്പതില്‍ കൂടുതല്‍ കുടുംബങ്ങളിലെ അംഗങ്ങളാണ് ഇപ്പോള്‍ സമരത്തിനുള്ളത്. മറ്റുള്ളവര്‍ കൂടി ചേരാനിരിക്കുകയാണ്.” ഡമോക്രാറ്റിക് സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രതിനിധി നിഹാരിക ‘മലയാളം ന്യൂസി’നോട് പറഞ്ഞു. പെരുമഴയില്‍ നിസ്സഹായരാവുന്ന ആദിവാസി മക്കളുടെ തോരാസങ്കടമെങ്കിലും കേട്ട് പരിഹാരം സാധ്യമാവുമെന്ന പ്രതീക്ഷയിലാണ് സമരസമിതി.