കണ്ണൂർ – പ്രണയ വിവാഹിതയായ നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. ആലക്കോട് ചാണോക്കുണ്ടിലെ ഡെൽന (23)കേസിൽ ഭർത്താവ് പരിയാരത്തെ കളത്തിൽപറമ്പിൽ സനൂപ് ആന്റണി (24), മാതാവ് സോളി ആന്റണി (47) എന്നിവരെയാണ് തളിപ്പറമ്പ് ഡി വൈ.എസ്.പി പി.പ്രമോദിൻ്റെ നിർദേശപ്രകാരം അറസ്‌റ്റ് ചെയ്ത്.
സ്ത്രീധന – ഗാർഹിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്.
ആലക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്ന ഡെൽനയും സനുപും തമ്മിൽ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഇവർ വിവാഹിതരായത്. വിവാഹശേഷം ഡെൽന, സനൂപിനൊപ്പം ജോലി സ്ഥലമായ ഒമാനിലേക്ക് പോയി. പിന്നീട് അവിടെ വെച്ച് ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാവുകയും, ഡെൽന നാട്ടിലേക്ക് മടങ്ങുകയും പിന്നീട് സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തു. ഇതിനിടയിൽ സനൂപും മാതാവും ഡെൽനയുമായി ഫോണിൽ സംസാരിച്ചിരുന്നു.
ഇതിന് ശേഷം ഡെൽന, ഭർത്താവിനും മാതാവിനു മെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിനിടയിലാ ണ് ഡെൽന, വീട്ടിൽ വെച്ച് വിഷം കഴിച്ചത്. ഈ വിവരം ആരോടും പറഞ്ഞിരുന്നില്ല. അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചു. പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ വിശദ പരിശോധനയിലാണ് എലിവിഷം അകത്തു ചെന്നതായി വിവരം ലഭിച്ചത്. ചികിത്സയിലിരിക്കെ യുവതി കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്തു. മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളും പരാതി നൽകിയിരുന്നു. സംഭവത്തിൽ തളിപ്പറമ്പ് ഡി. വൈ. എസ്. പിയാണ് അന്വേഷണം നടത്തിയത്.
80 പവൻ സ്വർണം ആവശ്യപ്പെട്ട് ഡെൽനയെ സ്വന്തം വീട്ടിൽ പോകാൻ നിർബന്ധിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്നും ഇതുമൂലം ഡെൽന ജീവനൊടുക്കി എന്നുമാണ് എഫ്ഐ ആറിൽ പറയുന്നത്. ചാണോക്കുണ്ട് കുട്ടിക്കരിയിലെ പുത്തൻപുറ ബിനോയിയുടെയും ബിന്ദുവിന്റെയും മകളാണ് ഡെൽന. സനൂപിനെയും സോളിയെയും തളിപ്പറമ്പ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.