കൊല്ലം– കൊല്ലം തേലവക്കര സ്‌കൂൾ വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ച. സംഭവത്തിൽ ഡിജിഇ (ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷൻ) അന്തിമ റിപ്പോർട്ട് കൈമാറി. സുരക്ഷ ഉറപ്പാക്കാൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സുരക്ഷാ പ്രോട്ടോക്കോൾ ഒന്നും ഉറപ്പാക്കിയിട്ടുണ്ടായിരുന്നില്ല. സംഭവത്തിൽ ഹെഡ്‌മാസ്റ്ററുടെ ഗുരുതര വീഴ്ചയെ പറ്റിയും റിപ്പോർട്ടിൽ പറയുന്നുണ്ട്. ലൈൻ അപകടാവസ്ഥയിലായിട്ട് വർഷങ്ങളായിട്ടും യാതൊരു നടപടിയും അതികൃതർ സ്വീകരിച്ചിരുന്നില്ല. സ്കൂളിലെ അനധികൃത നിർമ്മാണം തടയാനും സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്
സംഭവത്തിൽ സ്‌കൂളിനും കെഎസ്ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്‌ചയാണ് സംഭവിച്ചിരിക്കുന്നത്. കാലങ്ങളായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും ആരും ഒന്നും ചെയ്തില്ല. അപായ ലൈനിന് കീഴെ സ്കൂൾ ഷെഡ് പണിയാൻ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ വർഷം സ്കൂളിന് ഫിറ്റ്‌നസ് നൽകിയതും മതിയായ പരിശോധന ഇല്ലാതെയാണെന്ന് കണ്ടെത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ സംഭവത്തിൽ പ്രധാന അധ്യാപികക്കെതിരെ അടക്കം നടപടി വരും.
കുട്ടിയുടെ അമ്മ സുജ നാട്ടിൽ എത്തുംവരെ മിഥുൻ്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. തുർക്കിയിലുള്ള അമ്മ നാളെ രാവിലെ നാട്ടിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്മ എത്തുന്നതോടെ സംസ്കാര ചടങ്ങുകൾ നടത്താനാണ് തീരുമാനം. വിദ്യാർത്ഥിയുടെ മരണത്തിൽ സ്‌കൂൾ അധികൃതരുടെയും കെഎസ്ഇബിയുടെയും അടക്കം വീഴ്‌ച ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ ഇന്നും പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്‌കൂളും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാണ്.