കോഴിക്കോട്- നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് വി.വി പ്രകാശിന്റെ ഭാര്യയും മകളും വോട്ട് ചെയ്യില്ലെന്ന പോസ്റ്റ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച് സി.പി.എം നേതാവ് കെ.കെ ലതിക. പ്രകാശിന്റെ ഭാര്യയും മകളും വോട്ട് ചെയ്തതിന് പിന്നാലെ പോസ്റ്റ് ലതിക പിൻവലിക്കുകയും ചെയ്തു. ഇന്ന് രാവിലെ മുതൽ സി.പി.എം കേന്ദ്രങ്ങൾ വി.വി പ്രകാശിന്റെ കുടുംബം വോട്ടു ചെയ്യില്ലെന്ന് പ്രചാരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെ.കെ ലതിക ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. സ്ഥലത്തില്ലാതിരുന്ന പ്രകാശിന്റെ ഭാര്യയും മകളും ഉച്ചയോടെയാണ് വോട്ട് ചെയ്യാനെത്തിയത്. മരിക്കുന്നത് വരെ യു.ഡി.എഫ് പ്രവർത്തകരായി തുടരുമെന്ന് വോട്ടു ചെയ്ത ശേഷം പ്രകാശിന്റെ ഭാര്യയും മകളും പ്രതികരിക്കുകയും ചെയ്തു.
അതേസമയം, തടസ്സമായി നിന്ന മഴ അവഗണിച്ച് നിലമ്പൂർ നിവാസികൾ ബൂത്തിലേക്ക് എത്തിയപ്പോൾ ഉപതെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 73.22 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2021ല്‍ 75.23 ശതമാനമായിരുന്നു പോളിങ്. 1200 പോലീസുകാരുടെയും കേന്ദ്ര സേനയുടെയും സുരക്ഷയില്‍ നടന്ന വോട്ടെടുപ്പില്‍ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. മൂന്ന് ദിവസത്തെ കാത്തിരിപ്പിന് ശേഷം 23-ന് ഫല പ്രഖ്യാപനം. അതുവരെ പെട്ടിയിലായ വോട്ടുകള്‍ മുന്നണികള്‍ കൂട്ടിക്കിഴിക്കും. ഇനിയുള്ള ദിവസങ്ങള്‍ അവകാശവാദങ്ങളുടേതാണ്. പ്രധാന മുന്നണി സ്ഥാനാർഥികളടക്കം പത്ത് പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്.