തിരുവനന്തപുരം – കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശകരമായ പരസ്യപ്രചാരണം ഇന്ന് അവസാനിക്കുന്നു. വൈകുന്നേരം 6 മണിയോടെ പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴും. പ്രചാരണത്തിന്റെ അവസാന നിമിഷങ്ങൾ കൊട്ടിക്കലാശത്തോടെ വൻ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികളെല്ലാം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ശക്തമായ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്.
പരസ്യപ്രചാരണം അവസാനിക്കുന്നതോടെ വോട്ടെടുപ്പിന് മുൻപുള്ള 48 മണിക്കൂർ നിശബ്ദ പ്രചാരണത്തിന്റെ കാലയളവാണ്. ഈ സമയത്ത് മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയ എന്നിവയിലൂടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ദൃശ്യങ്ങളോ പ്രചാരണങ്ങളോ നൽകാൻ അനുവാദമില്ല. പത്രങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾ നൽകണമെങ്കിൽ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുൻകൂർ അനുമതി വാങ്ങേണ്ടത് നിർബന്ധമാണ്.
മറ്റന്നാൾ, അതായത് ഏപ്രിൽ ഒൻപതിനാണ് കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്.അടുത്ത മാസം നാലാം തീയതിയാണ് ഫലപ്രഖ്യാപനം.



