കൊച്ചി- ഇസ്രായിൽ രണ്ടു കൊമ്പുള്ള മുയലാണ് എന്നാണ് ലോകം വിചാരിച്ചിരുന്നതെന്നും എന്നാൽ എല്ലാ അവകാശവാദങ്ങളെയും ഇറാൻ തകർത്തുവെന്നും നയതന്ത്രജ്ഞൻ എം.കെ ഭദ്രകുമാർ അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ചാനലിന്റെ ന്യൂസ് അവറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രായിൽ ഇതാദ്യമായാണ് മികച്ച സൈന്യമുള്ള ഒരു മുസ്ലിം രാജ്യവുമായി ഇടയുന്നത്. ഹമാസ്, ഹിസ്ബുല്ല തുടങ്ങിയ സംഘടനകളോടാണ് ഇതേവരെ ഇസ്രായിൽ പോരടിച്ചത്. അവരോട് ഏറ്റുമുട്ടുന്നത് പോലെയല്ല ഇറാനുമായുള്ള പോരടിക്കൽ. നിലവിൽ സൈന്യത്തിന് അകത്തു തന്നെ നെതന്യാഹുവിന് എതിരെ വികാരങ്ങളുണ്ട്. ഇയാൾ കാടു കയറി പോകുകയാണ് എന്ന് വിചാരിക്കുന്ന കുറെ സൈനികരുണ്ടെന്നും ഭദ്രകുമാർ പറഞ്ഞു.
അമേരിക്കയുടെ കാര്യമെടുത്താൽ ട്രംപും ഇറാൻ-ഇസ്രായിൽ സംഘർഷത്തിൽ അങ്കലാപ്പിലാണ്. ട്രംപിന്റെ പൊളിറ്റിക്കൽ ബെയ്സ് മെഗാ മൂവ്മെന്റാണ്. ഇവരുടെ മൗത്ത് പീസായ ഫെഡറലിസ്റ്റ് ഈയിടെ ഒരു അഭിപ്രായ സർവ്വേ നടത്തിയിരുന്നു. മെഗാമൂവ്മെന്റിലെ ട്രംപ് അനുകൂലികൾക്കിടയിലാണ് സർവേ നടത്തിയത്. ഇതിൽ 20 ശതമാനം ആളുകൾ മാത്രമാണ് ഇറാനെതിരെ അമേരിക്കയുടെ യുദ്ധത്തെ പിന്തുണച്ചത്. ഇറാനെതിരായ ആക്രമണം നടത്തിയാൽ ട്രംപിന്റെ പൊളിറ്റിക്കൽ ബെയ്സ് ചിന്നിച്ചിതറും. യുദ്ധത്തിലേക്ക് പ്രവേശിക്കും മുമ്പ് കോൺഗ്രസിന്റെ പിന്തുണ തേടണം എന്നാണ് നിയമം. ഇതില്ലാതെ ട്രംപ് ഇസ്രായിലിന് വേണ്ടി യുദ്ധത്തിനിറങ്ങിയാൽ ഇംപീച്ച്മെന്റ് നേരിടേണ്ടി വരും. നിലവിൽ തന്നെ ട്രംപിനെ മാറ്റണം എന്ന ആവശ്യവും അമേരിക്കയിൽ ഉയർന്നുവരുന്നുണ്ട്.
ആദ്യത്തെ അഞ്ചു ദിവസം കൊണ്ടു തന്നെ ഇറാനെതിരായ പ്രതിരോധത്തിൽ ഇസ്രായിലിന് പിടിച്ചുനിൽക്കാനായിട്ടില്ല. ഭൂഗർഭ അറയിലുള്ള ഇസ്രായിലിന്റെ ഒരു സൈനിക കേന്ദ്രത്തെയും തകർക്കാൻ ഇസ്രായിലിന് സാധിച്ചിട്ടില്ല എന്ന് റഷ്യൻ പ്രസിഡന്റ് പുടിൻ തന്നെ പറഞ്ഞിട്ടുണ്ട്. ഒരു വിധത്തിലും ഇറാനിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകില്ലെന്നും പുടിൻ പറഞ്ഞു.
ഇറാനിയിൽ ദേശീയതയെ പറ്റി മനസിലാക്കാത്തവരാണ് ഇറാന്റെ കാര്യത്തിൽ അഭിപ്രായം പറയുന്നത്. സിവിലൈസേഷണൽ സൊസൈറ്റിയാണ് ഇറാൻ. ഇസ്രായിൽ വിചാരിച്ചതുപോലെ ഒന്നും നടന്നിട്ടില്ല. 72 മണിക്കൂറിനുള്ളിൽ ഇറാനിലെ നേതാക്കളെ കൊല്ലാനാകുമെന്നും പിന്നെ തീരുമാനമെടുക്കാൻ ആരുമില്ലാതെ ഇറാൻ ശോഷിക്കും എന്നുമാണ് ഇസ്രായിൽ അവകാശപ്പെട്ടിരുന്നത്. അതെല്ലാം തെറ്റാണെന്ന് ഇറാൻ തെളിയിച്ചു കൊടുത്തതായും എം.കെ ഭദ്രകുമാർ പറഞ്ഞു.