തിരുവനന്തപുരം/ നിലമ്പൂർ: നിലമ്പൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥി എം. സ്വരാജിന് പിന്തുണ നൽകുമെന്ന് ഹിന്ദു മഹാസഭ. ഹിന്ദു മഹാസഭ പ്രതിനിധികൾ ഓഫീസിലെത്തി കണ്ടിരുന്നുവെന്ന് പി.ബി അംഗം എ.വിജയരാഘവൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് പല സാമുദായിക പ്രതിനിധികളും വരും. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വരുന്നവരെ ഒഴിവാക്കാൻ പറ്റില്ലെന്നും വിജയരാഘവൻ മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം, ഹിന്ദു മഹാസഭ എന്ന സംഘടന ഇപ്പോഴുണ്ടോ എന്ന കാര്യം അറിയില്ലെന്നും അവർ ആർ.എസ്.എസിൽ ലയിച്ചില്ലേ എന്നും ചോദിച്ച വിജയരാഘവൻ ഇല്ലാത്ത സംഘടനയുടെ പിന്തുണയെ പറ്റി പറയേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി.
അതേസമയം, സി.പി.എം പി.ബി അംഗം എ. വിജയരാഘവനുമായും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററുമായും കൂടിക്കാഴ്ച നടത്തിയാണ് തങ്ങൾ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജിന് പിന്തുണ നൽകിയതെന്ന് അഖില ഭാരത ഹിന്ദുമഹാസഭ പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപ്നാഥ് പറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ അഖില ഭാരത ഹിന്ദുമഹാസഭ എൽ.ഡി.എഫിനെ പിന്തുണക്കുന്നുണ്ടെന്നും ഇത്തവണയും അത് തുടരുമെന്നും സ്വാമി ദത്താത്രേയ സായി സ്വരൂപ്‌നാഥ് വ്യക്തമാക്കി. ഹിന്ദു മഹാ സഭ എന്ന പേരിൽ ഹിമവൽ ഭദ്രാനന്ദ എന്ന തോക്കു സ്വാമിയുടെ സംഘടനയും നിലവിലുണ്ട്.
ഇന്നലെയും സി.പി.എം-എൽ.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ ഹിന്ദു മഹാസഭയുടെ പിന്തുണ എൽ.ഡി.എഫിനാണെന്നും തങ്ങൾക്ക് നിലമ്പൂരിൽ 5000 വോട്ടുകളുണ്ടെന്നും ദത്തോത്രയ റാവു പറഞ്ഞു. വർഗീയതക്കെതിരെ നിലകൊള്ളുന്ന പ്രസ്ഥാനമാണ് സി.പി.എം. അതുകൊണ്ടാണ് പിന്തുണ നൽകുന്നതെന്നും ദത്തോത്രയ സായി സ്വരൂപ്നാഥ് പറഞ്ഞു. എൽ.ഡി.എഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യമാണ്. കേരളത്തിൽ പിണറായി സർക്കാർ വികസനം നടത്തുന്നുണ്ട്. എൽ.ഡി.എഫിന്റെ തുടർഭരണമാണ് കേരളം ആഗ്രഹിക്കുന്നത്. വർഗീയ ലഹളകൾ ഇല്ലാത്ത സംസ്ഥാനമാണ് കേരളം. മതേതര രാജ്യമായ ഇന്ത്യയിൽ മതേതര കക്ഷികൾ അധികാരത്തിൽ എത്തണമെന്നും എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് ജയിച്ചു വരേണ്ടത് നിലമ്പൂരിന്റെ ആവശ്യമാണ്’ -സ്വാമി ദത്താത്രേയ സായി സ്വരൂപ്നാഥ് പറഞ്ഞു.