- ശബരിമല തീർത്ഥാടന കേന്ദ്രമാണെന്നും സമരങ്ങൾ ആരാധനാവകാശത്തെ ബാധിക്കുമെന്നും ഹൈക്കോടതി
കൊച്ചി: ശബരിമലയിൽ സമരങ്ങൾ വിലക്കി കേരള ഹൈക്കോടതി. പമ്പ, സന്നിധാനം എന്നിവിടങ്ങളിളിൽ സമരങ്ങളും പ്രതിഷേധങ്ങളും പാടില്ലെന്നും ഡോളി സമരങ്ങൾ പോലുള്ളവ ആവർത്തിക്കരുതെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്കി.
ശബരിമല തീർത്ഥാടന കേന്ദ്രമാണെന്നും സമരങ്ങൾ ആരാധനാവകാശത്തെ ബാധിക്കുമെന്നും ഡോളി മിന്നൽ സമരത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി വ്യക്തമാക്കി.
ശബരിമല ആരാധനയ്ക്കുള്ള സ്ഥലമാണ്. അവിടെ സമരങ്ങളോ, പ്രതിഷേധങ്ങളോ പാടില്ല. ഭാവിയിൽ ഇത്തരം സമരങ്ങൾ ആവർത്തിക്കാതിരിക്കാൻ ചീഫ് പോലീസ് കോ-ഓർഡിനേറ്ററും ദേവസ്വം ബോർഡും ശ്രദ്ധിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡോളി സമരത്തിൽ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ വിശദീകരണം തേടിയിരുന്നു. ഡോളി സർവീസിന് പ്രീപെയ്ഡ് സംവിധാനം കൊണ്ടുവരുന്നതിനെതിരായിരുന്നു തൊഴിലാളികളുടെ മിന്നൽ സമരം. 11 മണിക്കൂർ നീണ്ട സമരം എ.ഡി.എമ്മുമായുള്ള ചർച്ചയ്ക്ക് ശേഷം അവസാനിച്ചെങ്കിലും ഈ മിന്നൽ സമരം വലിയ പ്രയാസങ്ങളുണ്ടാക്കിയിരുന്നു. ഇതേ തുടർന്ന് ഹൈക്കോടതി രൂക്ഷവിമർശം നടത്തിയിരുന്നു.
ഡോളി ജീവനക്കാർക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് തീർത്ഥാടന കാലത്തിന് മുമ്പ് അറിയിക്കുകയാണ് വേണ്ടത്. അല്ലാതെ ഇത്തരത്തിൽ സമരം ചെയ്യുകയല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പലരും ദിവസങ്ങളും ആഴ്ചകളും എടുത്താണ് ശബരമലയിൽ എത്തുന്നത്. പ്രായമായവരും നടക്കാൻ വയ്യാത്തവരും രോഗികളുമൊക്കെ അവിടെ വരുന്നുണ്ട്. ഇങ്ങനെ വരുന്നവർക്ക് ഡോളി സർവീസ് കിട്ടിയില്ലെങ്കിൽ എന്തുചെയ്യുമെന്നും കോടതി ചോദിച്ചു.
തീർത്ഥാടകരെ കൊണ്ടുപോകില്ലെന്ന് പറയുന്നതും ഇറക്കിവിടുന്നതും അനുവദിക്കാനാവില്ല. തീർത്ഥാടകർക്ക് എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരം പറയുമെന്നും ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളി കൃഷ്ണൻ എന്നിവരുടെ ദേവസ്വം ബെഞ്ച് ചോദിച്ചു.