ഗാസ: ഗാസ വെടിനിർത്തൽ സംബന്ധിച്ച് അമേരിക്കയുടെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് മുന്നോട്ടുവെച്ച നിർദേശത്തിലെ വ്യവസ്ഥകളിൽ ഹമാസ് വൃത്തങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. വെടിനിർത്തൽ കരാർ ഉണ്ടായിട്ടും ഹിസ്ബുല്ലക്കെതിരായ ആക്രമണങ്ങൾ തുടരുന്ന ലെബനോനിൽ സംഭവിക്കുന്നത് പോലെ, അറുപതു ദിവസത്തെ വെടിനിർത്തൽ കാലയളവിനുള്ള കരാർ ശക്തമല്ലെന്നും ഇസ്രായിലിന് വീണ്ടും ഗാസയെ ആക്രമിക്കാൻ സാധിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
വിറ്റ്‌കോഫിന്റെ നിർദേശം ശ്രദ്ധാപൂർവ്വം പഠിക്കുന്നുണ്ടെന്ന് ഹമാസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഫലസ്തീൻ മറ്റു ഫലസ്തീൻ വിഭാഗങ്ങളുമായി കൂടിയാലോചിക്കുന്നുണ്ടെന്നും ഹമാസ് അറിയിച്ചു.
പ്രസ്ഥാനത്തിന്, ഈ വിഷയം അംഗീകാരത്തിന്റെ മാത്രം കാര്യമല്ല, വിശദീകരണങ്ങളും ഒരുപക്ഷേ ഭേദഗതികളും ആവശ്യമാണെന്ന് ഹമാസ് വൃത്തങ്ങൾ പറഞ്ഞു. നിർദേശത്തിലെ വ്യക്തമല്ലാത്ത വിഷയങ്ങളെ കുറിച്ച് ഉറപ്പുകൾ ലഭിച്ച ശേഷം, പ്രത്യേകിച്ച് മാനുഷിക സഹായവുമായി ബന്ധപ്പെട്ട് ചില ഭേദഗതികൾ വരുത്തിയാൽ ഇപ്പോൾ മുന്നോട്ടുവെച്ചതുപോലെ നിർദേശത്തിന് അംഗീകാരം നൽകാനുള്ള സാധ്യത മറ്റു ഹമാസ് വൃത്തങ്ങൾ തള്ളിക്കളഞ്ഞില്ല.
അതിനിടെ, ഗാസയിലെ സാഹചര്യത്തിൽ കൂടുതൽ ഉറച്ച അന്താരാഷ്ട്ര നിലപാട് സ്വീകരിക്കണമെന്ന് ആഹ്വാനം ചെയ്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ ഇസ്രായിൽ കടുത്ത ആക്രമണം അഴിച്ചുവിട്ടു. ജൂത രാഷ്ട്രത്തിനെതിരെ മാക്രോൺ കുരിശുയുദ്ധം നടത്തുകയാണെന്ന് ഇസ്രായിൽ ആരോപിച്ചു.