കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിന്റെ അത്യാഹിത വിഭാഗത്തിന് സമീപമുള്ള യു.പി.എസ് റൂമിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് മരിച്ച അഞ്ചു പേരുടെ മരണകാരണം സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. ഇതിൽ രണ്ടു പേരുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.
മരിച്ചവരിൽ വയനാട് മേപ്പാടി സ്വദേശി നസീർ (44), വടകര സ്വദേശി സുരേന്ദ്രൻ, വെസ്റ്റ്ഹിൽ സ്വദേശി ഗോപാലൻ, മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ, മറ്റൊരാൾ എന്നിവർ ഉൾപ്പെടുന്നു. നസീർ ഉൾപ്പെടെയുള്ളവർ പുക ശ്വസിച്ചാണ് മരിച്ചതെന്ന് ടി. സിദ്ദീഖ് എം.എൽ.എ ആരോപിച്ചിരുന്നു. എന്നാൽ, ഈ വാദം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ. ജി. സജിത്ത് കുമാർ നിഷേധിച്ചു. നസീറിന്റെയും മറ്റൊരാളുടെയും പോസ്റ്റ്‌മോർട്ടം ഇന്ന് നടത്തും.
വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ അത്യാഹിത വിഭാഗത്തിന്റെ താഴത്തെ നിലയിൽ സി.ടി. സ്കാൻ യൂണിറ്റിന് സമീപമുള്ള യു.പി.എസ് റൂമിൽ നിന്ന് പൊട്ടിത്തെറിയോടെ പുക ഉയർന്നു. പുക വ്യാപിച്ചതോടെ രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി ഓടി. ഏഴു നിലകളുള്ള കെട്ടിടത്തിൽ 500-ലേറെ രോഗികളും അതിലേറെ കൂട്ടിരിപ്പുകാരും ഉണ്ടായിരുന്നു. പുക നിറഞ്ഞ താഴത്തെ നിലയിൽ നിരവധി രോഗികൾ ഉണ്ടായിരുന്നു. സ്ട്രെച്ചറിലും വീൽചെയറിലുമുള്ളവരെ ആദ്യം പുറത്തെത്തിച്ചു. പിന്നീട് മറ്റു നിലകളിലുള്ളവരെ പൊലീസും ആശുപത്രി ജീവനക്കാരും ചേർന്ന് ഒഴിപ്പിച്ചു.
പുക ശ്വസിച്ചല്ല മരണമെന്നും വയനാട് സ്വദേശിയുടെ മരണം ആത്മഹത്യയുമായി ബന്ധപ്പെട്ടതാണെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വ്യക്തമാക്കി. മരിച്ചവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തെക്കുറിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. പുക ഉയർന്ന ഉടൻ രോഗികളെ മാറ്റിയെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീജയൻ അറിയിച്ചു. ഷോർട്ട് സർക്യൂട്ട് മൂലമാണോ അപകടമെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും ഫയർഫോഴ്സിന്റെയും പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ.
അത്യാഹിത വിഭാഗം താൽക്കാലികമായി ഓൾഡ് ബ്ലോക്കിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അത്യാഹിത വിഭാഗം പൊലീസ് സീൽ ചെയ്തു. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ അത്യാഹിത സേവനങ്ങൾ ലഭ്യമാക്കുമെന്നും മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സേവനം അവിടെ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.