തിരുവനന്തപുരം: ഡ്രൈവറുമായി വിവാഹേതര ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത ഗതാഗത വകുപ്പിന്റെ നടപടി പിൻവലിച്ചു. കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെൻഷൻ. എന്നാൽ, ഈ നടപടി വിവാദമായതിനെ തുടർന്ന് ഗതാഗത വകുപ്പ് സസ്‌പെൻഷൻ ഉത്തരവ് റദ്ദാക്കി. ഈ നടപടി കണ്ടക്ടറെയും കെഎസ്ആർടിസിയിലെ മറ്റ് വനിതാ ജീവനക്കാരെയും അപമാനിക്കുന്നതാണെന്ന് ആരോപണം ഉയർന്നിരുന്നു.
കെഎസ്ആർടിസി ഡ്രൈവറായ തന്റെ ഭർത്താവിന് ഡിപ്പോയിലെ ഒരു വനിതാ കണ്ടക്ടറുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഒരു യുവതി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന് പരാതി നൽകിയിരുന്നു. മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങളും ഭർത്താവിന്റെ ഫോണിലെ വാട്സാപ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകളും സഹിതമാണ് പരാതി നൽകിയത്. തുടർന്ന്, കെഎസ്ആർടിസി ചീഫ് ഓഫീസ് വിജിലൻസ് ഇൻസ്പെക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു.
അന്വേഷണ റിപ്പോർട്ടിൽ, ബസ് ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയിൽ കണ്ടക്ടർ സംസാരിച്ചതായും, ഡ്രൈവറുടെ മൊബൈൽ ഫോൺ വാങ്ങിയതായും, യാത്രക്കാരെ യഥാസമയം സ്റ്റോപ്പുകളിൽ ഇറക്കാതിരുന്നതായും, യാത്രക്കാർ സ്വയം ബെൽ അടിച്ച് ഇറങ്ങേണ്ടി വന്നതായും വ്യക്തമാക്കിയിരുന്നു.