തിരുവനന്തപുരം– സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ തന്റെ നിലപാടിൽ ഉറച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടുന്നത് ശരിയായ നടപടി അല്ലെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസമാണ് സര്‍ക്കാരിന് പ്രധാനമെന്നും ഏതെങ്കിലും വിഭാഗത്തിനു മാത്രമായി സൗജന്യം കൊടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സമയം അവര്‍ ക്രമീകരിക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്രസ പഠനത്തിന് തടസമുണ്ടാകുന്ന വിധത്തില്‍ സ്‌കൂള്‍ പഠന സമയം മാറ്റിയ സര്‍ക്കാർ നടപടിക്കെതിരെ സുന്നി സംഘടനയായ സമസ്തയും അവരെ പിന്തുണച്ച് ലീഗും രംഗത്തെത്തിയതിനു പിന്നാലെയാണ് മന്ത്രി വി.ശിവന്‍കുട്ടിയുടെ പ്രതികരണം. സെക്രട്ടേറിയറ്റ് ധര്‍ണ അടക്കം രണ്ടു മാസം നീണ്ടു നില്‍ക്കുന്ന സമരങ്ങളാണ് സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ്‌കെഎംഎംഎ) സംസ്ഥാന സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ പ്രഖ്യാപിച്ചത്.