തിരുവനന്തപുരം– ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വികസനത്തിനായി കാബിനറ്റ് തലത്തിൽ ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന റെക്കോർഡ് ഇനി കേരളത്തിന് സ്വന്തം. മെയ് 20-ന് പുറത്തിറങ്ങിയ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് ഈ ചരിത്രപരമായ വകുപ്പ് വിഭജനം പ്രഖ്യാപിച്ചത്. വിവരസാങ്കേതികവിദ്യ, വ്യവസായം, വാണിജ്യം എന്നീ പ്രമുഖ മേഖലകൾക്കൊപ്പമാണ് എഐ വകുപ്പും ഉൾപ്പെടുത്തിയിരിക്കുന്നത്. പി. കെ. കുഞ്ഞാലിക്കുട്ടിയാണ് ഈ പുതിയ വകുപ്പിന്റെ ചുമതല കൈകാര്യം ചെയ്യുന്നത്. ഇതിനുപുറമെ സ്റ്റാർട്ടപ്പുകൾ, മൈനിംഗ് ആൻഡ് ജിയോളജി, കൈത്തറി-ടെക്സ്റ്റൈൽസ് തുടങ്ങിയ സുപ്രധാന വകുപ്പുകളും അദ്ദേഹത്തിന്റെ കീഴിലാണ് വരുന്നത്.
എഐ രംഗത്ത് ആഗോളതലത്തിൽ തന്നെ വലിയൊരു കുതിച്ചുചാട്ടമാണ് കേരളം ലക്ഷ്യമിടുന്നത്. നിക്ഷേപകരെയും ആഗോള പ്രതിഭകളെയും ആകർഷിക്കുന്നതിനായി പ്രത്യേക എഐ നയം രൂപീകരിക്കുകയും, രാജ്യാന്തര എഐ, ജെൻഎഐ കോൺക്ലേവുകൾക്ക് സംസ്ഥാനം വിജയകരമായി ആതിഥേയത്വം വഹിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ പുതിയ സർക്കാർ പ്രത്യേക വകുപ്പ് തന്നെ രൂപീകരിച്ചിരിക്കുന്നത്.
വിദ്യാഭ്യാസം, സ്റ്റാർട്ടപ്പുകൾ, പൊതുസേവനങ്ങൾ എന്നിവയിലെല്ലാം എഐ പദ്ധതികൾ കൊണ്ടുവരാൻ സംസ്ഥാനം ഇതിനകം തന്നെ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കുട്ടികൾക്കും യുവാക്കൾക്കുമായി സ്കൂൾ-കോളേജ് തലങ്ങളിൽ എഐ, മെഷീൻ ലേണിംഗ് എന്നിവയിൽ പ്രത്യേക പരിശീലന പരിപാടികൾ ആരംഭിച്ചുകഴിഞ്ഞു. കൂടാതെ, തൊഴിൽ റിക്രൂട്ട്മെന്റുകൾ എഐ അധിഷ്ഠിതമാക്കാനും, ദൈനംദിന ഭരണനിർവഹണവും പൊതുസേവനങ്ങളും കൂടുതൽ സുതാര്യവും വേഗതയേറിയതുമാക്കാൻ സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. സാങ്കേതിക വിദ്യയിലൂടെയുള്ള ഈ പുതിയ ചുവടുവെപ്പ് കേരളത്തിന്റെ വികസന കുതിപ്പിന് വലിയൊരു വേഗത സമ്മാനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



