തിരുവനന്തപുരം- സംസ്ഥാനത്ത് പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി നിർണായകമായ ഉഭയകക്ഷി ചർച്ചകൾ നടത്തും. രാവിലത്തെ യോഗത്തിൽ വിവിധ കക്ഷികൾക്കുള്ള മന്ത്രിസ്ഥാനങ്ങളുടെ എണ്ണം, കൈകാര്യം ചെയ്യേണ്ട വകുപ്പുകൾ എന്നിവ സംബന്ധിച്ച് അന്തിമ ധാരണയിലെത്തും. കഴിഞ്ഞ ദിവസം കൊച്ചിയിലേക്ക് പോയ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ചർച്ചകളിൽ പങ്കെടുക്കുന്നതിനായി രാവിലെ തലസ്ഥാനത്ത് തിരിച്ചെത്തും. യു.ഡി.എഫ് മുന്നണിയിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിക്കാനാണ് നിലവിൽ സാധ്യത കൽപ്പിക്കുന്നത്. അതല്ലെങ്കിൽ നാല് മന്ത്രിസ്ഥാനവും ഒരു കാബിനറ്റ് പദവിയും നൽകുന്ന കാര്യവും കോൺഗ്രസിന്റെ സജീവ പരിഗണനയിലുണ്ട്.
മുസ്ലിം ലീഗിന്റെ മന്ത്രിമാരെ സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഇന്ന് ഉണ്ടാകും. ഇന്ന് ചേരുന്ന ലീഗ് പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം ആരൊക്കെ മന്ത്രിമാരാകുമെന്ന കാര്യത്തിൽ വ്യക്തത വരും. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പുറമെ കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ എന്നിവർ മന്ത്രിമാരായേക്കുമെന്നാണ് സൂചന. ഇവർക്ക് നൽകേണ്ട വകുപ്പുകളെക്കുറിച്ച് കോൺഗ്രസുമായുള്ള ചർച്ചയ്ക്ക് ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ. അതേസമയം, മുന്നണിയിലെ മറ്റൊരു കക്ഷിയായ കേരള കോൺഗ്രസ് ജോസഫ് വിഭാഗം തങ്ങൾക്ക് രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യം ഇന്നത്തെ ഉഭയകക്ഷി യോഗത്തിൽ വീണ്ടും ഉന്നയിക്കും. എന്നാൽ, ഈ ആവശ്യത്തിന്റെ പേരിൽ മുന്നണിയെ പ്രതിസന്ധിയിലാക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ തീരുമാനം. കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ഒപ്പം ചീഫ് വിപ്പ് പദവിയും നൽകി ഒത്തുതീർപ്പിലെത്താനാണ് സാധ്യത.
വരുന്ന തിങ്കളാഴ്ച തന്നെ മുഖ്യമന്ത്രിയോടൊപ്പം പുതിയ മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് യു.ഡി.എഫ് കൺവീനർ അറിയിച്ചിട്ടുണ്ട്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ സാന്നിധ്യത്തിലായിരിക്കും മുന്നണിയിലെ തുടർ ചർച്ചകൾ നടക്കുക. പുതിയ മന്ത്രിസഭ നിലവിൽ വന്നതിന് ശേഷം ഈ മാസം 23-നായിരിക്കും സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുക.



