ജിദ്ദ- ജിദ്ദ ദഅവാ കോഓർഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന അനസ് ബിൻ മാലിക് മദ്രസ വേനലവധിക്കാലത്ത് 40 ദിവസത്തെ ഖുർആൻ മനഃപാഠ പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ അഞ്ച് മുതൽ ഓഗസ്റ്റ് 14 വരെയാണ് ക്യാമ്പ്. ഖുർആൻ നല്ല രീതിയിൽ പാരാണയം ചെയ്യാൻ കഴിവുള്ള 15 ആൺകുട്ടികൾക്കും 15 പെൺകുട്ടികൾക്കുമാണ് പ്രവേശനം. യോഗ്യതാ പരീക്ഷയിലൂടെയാണ് സീറ്റ് അനുവദിക്കുക. പ്രായപരിധി ഇല്ല. 1500 റിയാൽ ആണ് ഫീസ്. ഓരോ കുട്ടികൾക്കും അധ്യാപകരുടെ വ്യക്തിഗത ശ്രദ്ധ ഉറപ്പാക്കുന്ന പഠനരീതിയാണ് പാഠ്യപദ്ധതി ഒരുക്കിയിരിക്കുന്നത്.
നേരത്തെ ഈ പഠന പദ്ധതിയിലൂടെ ഖുർആൻ പഠനം പൂർത്തിയാക്കിയവർ സൗദി അറേബ്യയിലും ഇന്ത്യയിലും ഉന്നത ഇസ്ലാമിക കലാലയങ്ങളിൽ തുടർ പഠനം നടത്തിവരുന്നുണ്ട്. ചിലർ കേരളത്തിലും ഗൾഫ് നാടുകളിലും ഈ മേഖലയിലെ തൊഴിൽ രംഗത്തും സജീവമാണ്.
മക്ക പ്രൊവിൻസിലെ ജംഇയ്യതു തർത്തീലിന്റെ ലൈസൻസോടു കൂടി പ്രവർത്തിക്കുന്ന അനസ് ബിൻ മാലിക് സെന്ററിനു കീഴിൽ നൂറുൽ ഖുർആൻ പദ്ധതിക്ക് പുറമെ കെജി മുതൽ ഏഴാം തരം വരെയുള്ള ഇസ്ലാമിക് മദ്രസ, ടീനേജ് കുട്ടികൾക്കുള്ള സി. ആർ. ഇ. (കണ്ടിന്യൂവസ് റിലീജിയസ് എഡ്യൂക്കേഷൻ), മൂന്ന് വയസ്സുള്ള കുട്ടികൾക്ക് വേണ്ടിയുള്ള അൽ ഫിത്റ ഇസ്‌ലാമിക് പ്രീ സ്‌കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും നടന്നുവരുന്നുണ്ട്. വിശദവിവരങ്ങൾക്ക് 0509299816 / 0576948776 / 0535618598 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.
വിസ്‌ഡം സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് കുട്ടി ഐക്കരപ്പടി, ജിദ്ദ ദഅവാ കോർഡിനേഷൻ കമ്മിറ്റി പ്രസിഡണ്ട് സുനീർ പുളിക്കൽ, ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട്, സെക്രട്ടറി ഹാഫിള് ഇഖ്ബാൽ തൃക്കരിപ്പൂർ, അനസ് ബിൻ മാലിക് മദ്രസ പ്രിൻസിപ്പൾ മുഹമ്മദ് റഫീഖ് സുല്ലമി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



