കണ്ണൂർ: കണ്ണൂർ പിണറായിയിൽ ഭർത്തൃമതിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആൺ സുഹൃത്തിനെതിരെ ഗുരുതര ആരോപണം. വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നും നഗ്നദൃശ്യങ്ങൾ പകർത്തി ബ്ലാക്മെയിൽ ചെയ്ത് പണവും ആഭരണവും തട്ടിയെടുത്തുവെന്നും യുവതിയുടെ മാതാവ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് മേധാവികൾക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. അതേസമയം, ആരോപണവിധേയനായ ആൺസുഹൃത്ത് റഹീസിനെ ഇതേവരെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. ഇയാൾ ഒളിവിലാണ് എന്നാണ് പോലീസ് പറയുന്നത്. ഇയാളെ പലതരത്തിലും ബന്ധപ്പെടാൻ അന്വേഷണസംഘം ശ്രമിച്ചെങ്കിലും ഇതു വരെ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്താണ് ഇയാൾ ഒളിവൽ പോയത്.
റഹീസ് പീഡിപ്പിച്ചതായും തന്റെ കയ്യിൽനിന്ന് ആഭരണങ്ങളും പണവും കൈക്കലാക്കിയതായും മകൾ നേരത്തെ തന്നോട് വെളിപ്പെടുത്തിയിരുന്നതായും മാതാവ് നൽകിയ പരാതിയിലുണ്ട്. മകൾ നേരത്തെയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. റഹീസിന്റെ കയ്യിൽ തന്റെ നഗ്നദൃശ്യങ്ങൾ ഉള്ളതിനാൽ അവ ഡിലീറ്റ് ചെയ്ത് മാത്രമേ അവനുമായുള്ള ബന്ധം അവസാനിപ്പിക്കാനാകൂ എന്നാണ് മകൾ പറഞ്ഞത്. ഇക്കാര്യം കൂടി സംസാരിക്കാനാകണം മകൾ കഴിഞ്ഞ ദിവസം റഹീസിനെ കണ്ടത്. ഇത് ബന്ധുക്കൾ കണ്ട് ചോദ്യം ചെയ്തിരുന്നു. ആൾക്കൂട്ട വിചാരണയോ മർദ്ദനമോ നടന്നിട്ടില്ല. രാഷ്ട്രീയ ഇടപടെലാണ് കേസിനെ മറ്റൊരു വഴിയിലേക്ക് കൊണ്ടുപോകുന്നതെന്നും മാതാവ് പറയുന്നു. കഴിഞ്ഞ കുറച്ചു കാലമായി മകൾ ഭർത്താവുമായി സ്വരചേർച്ചയിൽ അല്ലായിരുന്നു. ഇതു മുതലെടുത്താണ് യുവാവ് യുവതിയെ പീഡിപ്പിച്ചത്.
കണ്ണൂർ പിണറായിക്കടുത്ത കാപ്പുമ്മൽ സ്വദേശിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് എസ്.ഡി.പി.ഐക്കാരാണ് അറസ്റ്റിലായത്. പോലീസ് മനപൂർവ്വം തെറ്റായ കഥ പ്രചരിപ്പിച്ചാണ് എസ്.ഡി.പി.ഐ പ്രവർത്തകരെ പിടികൂടിയത് എന്ന് ആരോപിച്ച് പിണറായി പോലീസ് സ്റ്റേഷനിലേക്ക് എസ്.ഡി.പി.ഐ മാർച്ച് നടത്തുകയാണ്.
സംഭവത്തിൽ അറസ്റ്റിലായ മൂന്ന് എസ്.ഡി.പി.ഐ പ്രവർത്തകരെ റിമാൻഡ് ചെയ്‌തു. പറമ്പായി എം സി മൻസിലിൽ വി സി മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ എ ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി കെ റഫ്സാൻ (24) എന്നിവരാണ് അറസ്റ്റിലായത്. യുവതിയും മയ്യിൽ സ്വദേശിയായ റഹീസും കാറിൽ സംസാരിച്ചിരിക്കുന്നതിനിടെയാണ് എസ്.ഡി.പി.ഐ പ്രവർത്തകർ അക്രമിച്ചു എന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇവർ തങ്ങളുടെ ബന്ധുക്കളാണെന്നും ഒരുതരത്തിലുമുള്ള സദാചാര ആക്രമണം നടന്നിട്ടില്ലെന്നും യുവതിയുടെ മാതാവ് ആവർത്തിച്ചു. മൂന്ന് പേജുള്ള ആത്മഹത്യ കുറിപ്പാണ് ആത്മഹത്യ ചെയ്യുമ്പോൾ യുവതി ധരിച്ച വസ്ത്രത്തിനുള്ളിൽ നിന്ന് കണ്ടെത്തിയിരുന്നത്.
ഞായറാഴ്ച പകൽ മൂന്നോടെയാണ് കായലോട് അച്ചങ്കര പള്ളിക്ക് സമീപം മയ്യിൽ സ്വദേശിയായ റഹീസുമായി കാറിനരി കിൽ സംസാരിച്ചിരിക്കുകയായിരുന്നു യുവതി. സ്ഥലത്തെത്തിയ അഞ്ചംഗ സംഘം ആൺസുഹൃത്തിനെ ചോദ്യംചെയ്തു. യുവതിയെ അസഭ്യം പറഞ്ഞ് വീട്ടിലേക്ക് അയക്കുകയും ചെയ്തു. യുവാവിന്റെ മൊബൈൽ ഫോണും ടാബും പിടിച്ചുവയ്ക്കുകയും ചെയ്തു. സംഭവം സമൂഹമാധ്യമങ്ങൾവഴി പ്രചരിപ്പിച്ചതായും സൂചനയുണ്ട്. അറസ്റ്റു ചെയ്തശേഷം ഫോണും ടാബും പ്രതികളിൽനിന്ന് പിടിച്ചെടുത്തു. കൂടുതൽ പ്രതികൾ ഉണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പിണറായി പോലീസ് ഇൻസ്പെക്ടർ എൻ അജീഷ്കുമാർ പറഞ്ഞു. എസ്ഐ ബി എസ് ബാവിഷിനാണ് അന്വേഷ ണച്ചുമതല.
യുവതിയുടെ സ്വർണ്ണം ഒന്നും കാണുന്നില്ല . മരിച്ച യുവതിക്ക് വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടെന്നും മാതാവ് ഇന്നലെ പറഞ്ഞിരുന്നു. പിടിയിലായ യുവാക്കൾ പാവമാണെന്നും അവരിലൊരാൾ തൻ്റെ സഹോദരിയുടെ മകനാണെന്നും മറ്റൊരാൾ മറ്റൊരു മകളുടെ ഭർത്താവും മൂന്നാമത്തെയാൾ അവരുടെ സുഹൃത്താണെന്നും മാതാവ് വെളിപ്പെടുത്തി. അവരെ നാട്ടിലെ പാർട്ടിക്കാർ കേസിൽ പെടുത്തിയതാണ്. മൂന്ന് വർഷത്തോളമായി ആൺ സുഹൃത്തുമായി ബന്ധം ഉള്ളതായി കഴിഞ്ഞ ദിവസമാണ് അറിഞ്ഞതെന്നും അവനാണ് റസീനയുടെ സ്വർണ്ണവും പണവും അപഹരിച്ചതെന്നും മാതാവ് പറഞ്ഞു. മരിച്ച റസീനക്ക് മൂന്ന് കൊച്ചു കുട്ടികളുണ്ട്.