കോഴിക്കോട്– 39 വർഷം മുമ്പ് നടന്ന ഒരു കൊലപാതകം. ഒരു കുഞ്ഞുപ്രായക്കാരൻ ചെയ്തു പോയ കുറ്റം. അവൻ പിന്നീട് വളർന്നു, ഒരു കുടുംബം ഉണ്ടായി, പക്ഷേ ആ രാത്രിയുടെ ഓർമകളെ മറക്കാനായില്ല. ഒടുവിൽ, 54-ാം വയസ്സിൽ, മുഹമ്മദലി എന്നയാൾ മലപ്പുറത്തെ വേങ്ങര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വെളിപ്പെടുത്തൽ ഭീകരമായതായിരുന്നു – “1986-ൽ കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ ഞാനാണ് കൊന്നത്.”
കാലങ്ങളായി ആരോടും പറയാതെ ഉള്ളിൽ കൊണ്ടു നടന്നിരുന്ന ആ വലിയ രഹസ്യം പൊലീസിനോട് വെളിപ്പെടുത്തിയതോടെ മുഹമ്മദലിയുടെ ഉള്ളിലെ കനൽ ചെറുതായെങ്കിലും കെട്ടടങ്ങിയിരിക്കണം. പക്ഷേ പൊലീസിന് ഇതൊരു വലിയ തലപ്പെരുപ്പായി മാറിയിരിക്കുകയാണ്. 116/86 ആയി റജിസ്റ്റർ ചെയ്തിരുന്ന കേസ് ഫയൽ പൊടിതട്ടിയെടുത്ത പൊലീസിന് ഇനി കണ്ടത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നുണ്ട്. മരിച്ചത് ആരാണെന്ന്.
ജൂൺ അഞ്ചിനാണ് മുഹമ്മദലി വേങ്ങര പൊലീസ് സ്റ്റേഷനിലത്തി കുറ്റസമ്മതം നടത്തിയത്. തന്റെ മൂത്ത മകന്റെ അകാല മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോൾ കുറ്റബോധം കൊണ്ട് ഉറങ്ങാൻ പോലും പറ്റുന്നില്ലെന്നും, 14-ാം വയസ്സിൽ ഒരു കൊലപാതകം നടത്തിയിട്ടുണ്ടെന്നും പറഞ്ഞ മുഹമ്മദലി പൊലീസിനൊപ്പം കൂടരഞ്ഞിയിൽ എത്തി കൊല നടന്ന സ്‌ഥലവും കാണിച്ചുകൊടുത്തു.
ആ ദുരന്തങ്ങൾക്കെല്ലാം ആ പഴയ പാപം കാരണം തന്നെയെന്ന തോന്നലാണ് ഇന്നുള്ള മുഴുവൻ സത്യവും പുറത്തുവിടാൻ തൻെറെ മനസ്സിനെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു.
1988 നവംബർ അവസാനമായിരുന്നു സംഭവം. കൂടരഞ്ഞിയിലെ ദേവസ്യ എന്ന ആളുടെ പറമ്പിൽ കൂലിപ്പണിക്കു നിൽക്കുമ്പോൾ, 14 വയസ്സു മാത്രമുള്ള തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്കു ചവിട്ടി വീഴ്ത്തി എന്നായിരുന്നു അയാളുടെ മൊഴി. സ്‌ഥലത്തു നിന്ന് ഓടിപ്പോയ മുഹമ്മദലി 2 ദിവസം കഴിഞ്ഞ് തിരിച്ചു വന്നപ്പോഴാണ് താൻ ചവിട്ടി വീഴ്ത്തിയയാൾ മുങ്ങി മരിച്ച വിവരം അറിയുന്നത്.
അപസ്മാരം ഉണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമാകുമെന്നു നാട്ടുകാരും സംശയം പറഞ്ഞതോടെ പൊലീസ് അങ്ങനെ കേസെടുത്തു. മരിച്ചയാളെ തിരിച്ചറിയാൻ ബന്ധുക്കളാരും എത്തിയതുമില്ല. തുടർന്ന് അജ്‌ഞാത മൃതദേഹമായി സംസ്‌കരിച്ച് കേസിലെ നടപടികൾ അവസാനിപ്പിക്കുകയും ചെയ്യും.
ആർഡിഒ ഓഫിസിലെ പഴയ ഫയലുകൾ പരിശോധിച്ചും അന്നത്തെ പത്രവാർത്തകൾ നോക്കിയും മരിച്ചത് ആരായിരിക്കും എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് തിരുവമ്പാടി സിഐ കെ.പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം. ഇരിട്ടി സ്വദേശിയാണെന്നും പാലക്കാട് സ്വദേശിയാണെന്നും നാട്ടുകാർ പറയുന്നുണ്ട്.
മലയാള മനോരമയിൽ 1986 ഡിസംബർ 5നു വന്ന വാർത്ത മാത്രമാണ് ഇതുവരെ ലഭിച്ച തെളിവ്. ആ വാർത്ത ഇങ്ങനെയായിരുന്നു; ‘കൂടരഞ്ഞി: മിഷൻ ആശുപത്രിക്കു പിന്നിലെ വയലിലെ ചെറുതോട്ടിൽ യുവാവിന്റെ ജഡം കണ്ടെത്തി. 20 വയസ്സ് തോന്നിക്കും.’ ഇവിടെ നിന്നാണ് ഇനി പൊലീസ് അന്വേഷണം തുടരേണ്ടത്
മുഹമ്മദലിയുടെ വെളിപ്പെടുത്തൽ സ്ഥിരീകരിച്ച പൊലീസ് കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തു.