ഭോപ്പാൽ– വോട്ടർ പട്ടിക സമഗ്ര പരിഷ്കരണ നടപടികൾ (എസ്.ഐ.ആർ) രാജ്യവ്യാപകമായി ചർച്ചയാകുമ്പോൾ മധ്യപ്രദേശിൽ നിന്നൊരു സന്തോഷവാർത്ത. വോട്ടർ പട്ടികയിലെ പേരുമായി ബന്ധപ്പെട്ട അന്വേഷണം 22 വർഷം മുമ്പ് നാടുവിട്ട മകനെ ഒടുവിൽ അമ്മയ്ക്കരികിൽ എത്തിച്ചു. മധ്യപ്രദേശ് സ്വദേശിയായ കനയ്യ ഭായ് എന്ന അമ്മയ്ക്കാണ് എസ്.ഐ.ആർ നടപടികൾക്കിടെ തന്റെ മകൻ വിനോദ് ഗൈരിയെ തിരികെ ലഭിച്ചത്.
2003-ലാണ് വിനോദ് ഗൈരി കാമുകി പുഷ്പയുമായി നാടുവിട്ടത്. ഇരുവരും ധാൻഗർ സമുദായത്തിൽപ്പെട്ടവരായിരുന്നുവെങ്കിലും വീട്ടുകാർ വിവാഹത്തിന് എതിരായിരുന്നു. ഇതോടെ മധ്യപ്രദേശ് വിട്ട ഇവർ രാജസ്ഥാനിലെ നാഗോർ ജില്ലയിൽ അഭയം തേടി. നീണ്ട 15 വർഷത്തോളം വീട്ടുകാർ ഇവരെ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് എസ്.ഐ.ആർ നടപടികൾ ആരംഭിച്ചത്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി മാതാപിതാക്കളുടെ തിരിച്ചറിയൽ കാർഡ് നമ്പർ (എപിക് നമ്പർ) ആവശ്യമായി വന്നു.
ഇതിനായി വിനോദ് തന്റെ നാട്ടിലെ പഞ്ചായത്ത് അധികൃതരുമായി ഫോണിൽ ബന്ധപ്പെട്ടു. മകൻ പഞ്ചായത്തിലേക്ക് വിളിച്ച വിവരം ഗ്രാമമുഖ്യൻ കനയ്യ ഭായിയെ അറിയിച്ചു. മകനെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് അവർ ഉടൻ തന്നെ പൊലീസിനെ സമീപിച്ചു. മൻഡ്സർ എസ്.പി വിനോദ് കുമാറിന്റെ നിർദേശപ്രകാരം നായ് അബാദി പൊലീസ് സ്റ്റേഷൻ എസ്.ഐ കുൽദീപ് സിങ് രാത്തോഡിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിനോദ് രാജസ്ഥാനിലെ നാഗോറിൽ സ്വകാര്യ സ്കൂളിൽ പ്യൂണായി ജോലി ചെയ്യുകയാണെന്ന് കണ്ടെത്തി. 45-കാരനായ വിനോദിന് ഇപ്പോൾ 21 വയസ്സുള്ള മകനും 16 വയസ്സുള്ള മകളുമുണ്ട്. പൊലീസെത്തി കാര്യങ്ങൾ ധരിപ്പിച്ചതോടെ വിനോദും കുടുംബവും നാട്ടിലേക്ക് മടങ്ങാൻ തയ്യാറായി.
രണ്ട് പതിറ്റാണ്ടിന് ശേഷം മകനെയും മരുമകളെയും കൊച്ചുമക്കളെയും കണ്ടപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു. മകനെ കാണാതായ ശേഷം 15 വർഷത്തോളം താൻ അവനെ കാത്തിരുന്നുവെന്ന് കനയ്യ ഭായ് പറഞ്ഞു. അപൂർവമായ ഈ ഒത്തുചേരലിന് നിമിത്തമായതിന്റെ സന്തോഷത്തിലാണ് മധ്യപ്രദേശ് പൊലീസും. അമ്മയുടെയും മകന്റെയും സ്നേഹനിർഭരമായ പുനസമാഗമത്തിന്റെ ദൃശ്യങ്ങൾ പൊലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.



