കോഴിക്കോട്– കെ.ടി ജലീൽ ഉന്നയിച്ച ആരോപണത്തിനെതിരെ മറുപടിയുമായി പി.കെ ഫിറോസ്. കെ ടി ജലീൽ നടത്തിയ കോടികളുടെ അഴിമതി പുറത്ത് വരുമോ എന്ന ഭയം കൊണ്ടാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ഫിറോസ് പറഞ്ഞു. നാണം കെട്ട് രാജിവെച്ചതിലെ പക മാത്രമല്ല കെ ടി ജലീലിന് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആയിരിക്കെ കെ ടി ജലീൽ കോടികളുടെ അഴിമതി നടത്തിയെന്നും അത് പുറത്തു വരാൻ പോകുന്നു എന്നതിലെ വെപ്രാളമാണ് ജലീൽ കാണിക്കുന്നത് എന്നും പി കെ ഫിറോസ് വ്യക്തമാക്കി. തനിക്ക് അമേരിക്കൻ,യുകെ ബിസിനസ് വിസ ഉണ്ടെന്നും അവിടെയൊക്കെ ബിസിനസ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, താൻ നിയമവിരുദ്ധമായ ബിസിനസ് നടത്തിയില്ലെന്നും ഫിറോസ് പറഞ്ഞു. രാഷ്ട്രീയം ഉപജീവനം ആക്കരുത് എന്നാണ് തനിക്ക് പ്രവർത്തകരോട് പറയാനുള്ളത് എന്നും അദ്ദേഹം പറഞ്ഞു. വേണമെങ്കിൽ അക്കൗണ്ടുകൾ പരിശോധിക്കട്ടെയെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
താൻ ബിസിനസ് ചെയ്യുന്ന ആളാണെന്നതിൽ അഭിമാനം ഉണ്ട്. രാഷ്ട്രീയം ഉപജീവനം ആക്കരുത് എന്ന് പ്രവർത്തകരോട് പറയാറുണ്ട്. ജലീലിനോടും സ്വന്തം നിലക്ക് തൊഴിൽ ചെയ്യണം എന്നാണ് പറയാനുള്ളതുന്നും ഫിറോസ് പറഞ്ഞു. ബിസിനസ്സിൽ പങ്കാളി ആക്കാൻ രാഷ്ട്രീയം നോക്കേണ്ടെന്നും വിദേശത്തുള്ള കമ്പനിയിൽ എത്ര ആൾ വേണം, എത്ര ശമ്പളം തരുന്നു എന്നതൊക്കെ കമ്പനിയുടെ സ്വകാര്യ കാര്യം. അതൊക്കെ എന്തിന് ജലീലിനോട് പറയണം. ഫിറോസിന് റിവേഴ്‌സ് ഹവാല ഉണ്ട് എന്നതിൽ ജലീലിന് വ്യക്തത ഉണ്ടോ. ഇങ്ങനെ ആരോപണം ഉന്നയിക്കുന്നത് ചെപ്പടി വിദ്യയാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളം സർവകലാശാല ഭൂമി ഏറ്റെടുക്കലില്‍ ജലീലിനു പങ്കുണ്ടെന്നതിന്‍റെ നിർണായക തെളിവുകൾ വരും ദിവസം പുറത്തു വരുമെന്നും പി കെ ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു. ജലീൽ നേരിട്ട് ഇടപെട്ട് കോടികളുടെ അഴിമതി നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.