ന്യൂഡല്‍ഹി– ഭാര്യയുടെ കൊലപാതകത്തില്‍ പ്രതിയായ സൈനികന്‍ ഓപറേഷന്‍ സിന്ദൂരില്‍ പങ്കെടുത്തുവെന്നത് ശിക്ഷയിളവിനുള്ള കാരണമാകില്ലെന്ന് സുപ്രീംകോടതി. കുറ്റക്കാരന്‍ ബല്‍ജീന്ദര്‍ സിങ് 20 വര്‍ഷമായി ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോ ആണെന്നും ഓപറേഷന്‍ സിന്ദൂരില്‍ പങ്കെടുത്തിട്ടുണ്ടെന്നുമുള്ള അഭിഭാഷകന്റെ വാദം സുപ്രീംകോടതി നിരസിച്ചു. പ്രതിയോട് രണ്ടാഴ്ചക്കുള്ളില്‍ കീഴടങ്ങാനും കോടതി നിര്‍ദേശിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അമൃത്സര്‍ വിചാരണ കോടതിയും പഞ്ചാബ് ഹരിയാന ഹൈക്കോടതിയും ഒരേ സമയം കണ്ടെത്തിയ വസ്തുതകള്‍ ചോദ്യം ചെയ്ത് ബല്‍ജീന്ദര്‍ സിങ് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചിന്റെ ഉത്തരവ്.
വിവാഹത്തിനു ശേഷം രണ്ട് വര്‍ഷം കഴിഞ്ഞ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നതിന് 2004ല്‍ സെഷന്‍സ് കോടതി സിങ് കുറ്റക്കാരനാണെന്ന് കണ്ടെത്തി 10 വര്‍ഷം കഠിന തടവിന് ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ സിങ്ങിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളുകയും ഉടന്‍ കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സുപ്രീംകോടതി ബെഞ്ചിന് ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മനസിലാക്കിയ സിങ്ങിന്റെ അഭിഭാഷകന്‍ ഓപറേഷന്‍ സിന്ദൂറില്‍ പങ്കെടുത്തതും ബ്ലാക്ക് കമാന്‍ഡോ ആണെന്നും ചൂണ്ടിക്കാട്ടി ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു.
സൈനികനായതിനാല്‍ വീട്ടില്‍ അതിക്രമം കാണിച്ചതിന് ശിക്ഷയിളവ് നല്‍കാന്‍ കാരണമല്ല, നിങ്ങള്‍ എത്രത്തോളം ശാരീരികമായി യോഗ്യനാണെന്നും ഇങ്ങനെയൊരാള്‍ക്ക് മാത്രമേ ഭാര്യയെ ഞെരുക്കി കൊല്ലാന്‍ കഴിയൂ എന്നും ഇത് കാണിക്കുന്നെന്നും അഭിഭാഷകന് മറുപടിയായി ജസ്റ്റിസ് ഭൂയാന്‍ വ്യക്തമാക്കി. പ്രതിയുടെ അപ്പീലില്‍ പഞ്ചാബ് സര്‍ക്കാറിന് ബെഞ്ച് നോട്ടീസ് നല്‍കുകയും കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജൂലൈ 29ലേക്ക് മാറ്റുകയും ചെയ്തു. 2004ല്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം ഇയാള്‍ എങ്ങനെ എന്‍.എസ്.ജി കമാന്‍ഡോയായി തുടരാന്‍ കഴിഞ്ഞെന്ന് വ്യക്തമല്ല. കേന്ദ്ര സിവില്‍ സര്‍വീസ് ചട്ടമനുസരിച്ച് 48 മണിക്കൂറില്‍ കൂടുതല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാറുണ്ട്. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള വി.വി.ഐ.പികള്‍ക്കുള്ള സുരക്ഷക്കും നിര്‍ണായക പോരാട്ട പ്രവര്‍ത്തനങ്ങളിലും എന്‍.എസ്.ജി കമാന്‍ഡോസ് പങ്കെടുക്കാറുണ്ട്.