ശ്രീനഗർ– വിനോദസഞ്ചാരികളുൾപ്പെടെ 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണക്കേസിൽ എട്ട് മാസത്തെ അന്വേഷണത്തിന് ശേഷം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനകളായ ലഷ്കറെ ത്വയ്ബ , അതിൻ്റെ പോഷക വിഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (TRF) എന്നിവയുൾപ്പെടെ ഏഴ് പ്രതികൾക്കെതിരെയാണ് എൻ.ഐ.എ കുറ്റപത്രം നൽകിയിരിക്കുന്നത്. ലഷ്‌കറെ ത്വയ്‌ബ ആസൂത്രണം ചെയ്ത ആക്രമണം ടി.ആർ.എഫ്. വഴിയാണ് നടപ്പാക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഏപ്രിൽ 22-നാണ് പഹൽഗാമിൽ ഈ നടുക്കം സൃഷ്ടിച്ച ആക്രമണം നടന്നത്.
ലഷ്‌കറെ ത്വയ്ബയുടെ പ്രധാന കമാൻഡറായ സാജിദ് ജാട്ടിനാണ് പഹൽഗാം ആക്രമണത്തിൻ്റെ പ്രധാന ചുമതലയുണ്ടായിരുന്നത്. 1,597 പേജുള്ള കുറ്റപത്രത്തിൽ ഇയാളുടെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂലൈയിൽ ശ്രീനഗറിന് സമീപം പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പാകിസ്താൻ ഭീകരരായ സുലൈമാൻ ഷാ, ഹബീബ് താഹിർ (ജിബ്രാൻ), ഹംസ അഫ്ഗാനി എന്നിവരെയും എൻ.ഐ.എ. പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രതികൾക്കെതിരെ രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിനുള്ള കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തിയിട്ടുണ്ട്. ഇന്ത്യക്കെതിരെ നിരന്തരം ഭീകരവാദം സ്പോൺസർ ചെയ്യുന്ന പാകിസ്താനിലേക്കാണ് കേസിൻ്റെ ഗൂഢാലോചന നീളുന്നതെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞതെന്ന് എൻ.ഐ.എ. വ്യക്തമാക്കി.
കൂടാതെ, പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് തീവ്രവാദികൾക്ക് സഹായം നൽകിയെന്നാരോപിച്ച് ജൂൺ 22-ന് അറസ്റ്റ് ചെയ്ത പർവേസ് അഹമ്മദ്, ബഷീർ അഹമ്മദ് എന്നിവരെയും സംശയനിഴലിലാണെന്ന് ചൂണ്ടിക്കാട്ടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.



